കീവ്: യുക്രെയ്നെതിരെ ഏറ്റവും വലിയ ആക്രമണം നടത്തി റഷ്യ. 400 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ചായിരുന്നു യുക്രെയ്നിൽ ഉടനീളം റഷ്യ ആക്രമണം നടത്തിയത്. ഇക്കാര്യം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയും സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യൻ വ്യോമതാവളങ്ങളെ ലക്ഷ്യമിട്ട് ഏതാനും ദിവസം മുൻപ് യുക്രെയ്ൻ നടത്തിയ ‘ഓപ്പറേഷൻ സ്പൈഡർ വെബ്’ എന്നു പേരിട്ട ഡ്രോൺ ആക്രമണത്തിനുള്ള തിരിച്ചടിയായിട്ടായിരുന്നു ആക്രമണം.
"ഇന്ന് രാജ്യത്തിന്റെ എല്ലാ മേഖലകളിലും നഗരങ്ങളിലും രക്ഷാപ്രവർത്തനം തുടരുകയാണ്. 400ലേറെ ഡ്രോണുകളും നാൽപതിലേറെ മിസൈലുകളും ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തി. 80ലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്. നിരവധിയാളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു." – സെലൻസ്കി എക്സിൽ അറിയിച്ചു.
"ദൗർഭാഗ്യവശാൽ ലോകത്തെ എല്ലാവരും ഇത്തരം ആക്രമണങ്ങളെ അപലപിക്കുന്നില്ല. ഇതാണ് പുട്ടിൻ ചൂഷണം ചെയ്യുന്നത്. യുദ്ധം തുടർന്നുകൊണ്ടു പോകാൻ പുട്ടിൻ ആക്രമണം നീട്ടിക്കൊണ്ടു പോകുകയായിരുന്നു." - സെലൻസ്കി പറഞ്ഞു.
റഷ്യൻ ആക്രമണത്തിൽ കീവിൽ മൂന്ന് അഗ്നിരക്ഷാ ഉദ്യോഗസ്ഥരും ലുട്സ്കിൽ രണ്ട് സാധാരണക്കാരും ചെർണിഹിവിൽ ഒരാളും കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.