കീവ്: യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യ വീണ്ടും ആക്രമണം കടുപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെയോടെ കീവിലെ മിക്കവാറും എല്ലാ ജില്ലകളിലും റഷ്യയുടെ വ്യോമാക്രമണം നടന്നതായി കീവ് മേയർ വിറ്റാലി ക്ലിച്ച്‌കോ അറിയിച്ചു. നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. നഗരത്തിൽ ഉടനീളം സ്ഫോടനങ്ങൾ കേട്ടതായും പ്രധാനമായും അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.(Russia intensifies attack on Ukraine, Airstrikes in almost all districts)
തലസ്ഥാനത്തെ 10 ജില്ലകളിൽ എട്ടിലും കെട്ടിടങ്ങൾക്ക് തീപിടുത്തമോ കേടുപാടുകളോ സംഭവിച്ചതായി മേയർ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ കുറഞ്ഞത് 11 പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ഒരു ഗർഭിണിയും അതീവ ഗുരുതരാവസ്ഥയിലുള്ള ഒരു പുരുഷനും ഉൾപ്പെടെ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
റഷ്യൻ സൈന്യം ഇത്തവണ ജനവാസ കേന്ദ്രങ്ങളെയാണ് പ്രധാനമായും ആക്രമിക്കുന്നതെന്നും നിരവധി ബഹുനില കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും നഗരത്തിലെ സൈനിക ഭരണത്തിന്റെ തലവനായ ടൈമൂർ ടക്കാച്ചെങ്കോ പറഞ്ഞു. വെള്ളിയാഴ്ചത്തെ ആക്രമണത്തിൽ മിസൈലുകളും ഡ്രോണുകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് കീവ് റീജിയണൽ മിലിട്ടറി അഡ്മിനിസ്‌ട്രേഷൻ മേധാവി മൈക്കോള കലാഷ്‌നിക് അറിയിച്ചു.
2022-ൽ അധിനിവേശം ആരംഭിച്ചതിന് ശേഷം, മോസ്‌കോ യുക്രൈനിലെ ഊർജ്ജ നിലയങ്ങൾ, റെയിൽ ശൃംഖലകൾ, ജനവാസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആവർത്തിച്ച് ആക്രമണം നടത്തിയിട്ടുണ്ട്. നഗരത്തിലുടനീളം അടിയന്തര മെഡിക്കൽ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും മേയർ വിറ്റാലി ക്ലിച്ച്‌കോ അറിയിച്ചു.