വാഷിങ്ടൻ: വിവിധ രാജ്യങ്ങൾക്ക് പ്രഖ്യാപിച്ച പകരം തീരുവയിൽ നിന്നും കാനഡയെയും മെക്സിക്കോയെയും ഒഴിവാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പുതിയ തീരുമാന പ്രകാരം, കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള യുഎസ്എംസിഎ ( യുണൈറ്റഡ് സ്റ്റേറ്റസ്–മെക്സിക്കോ–കാനഡ എഗ്രിമെന്റ് ) അനുസരിച്ചുള്ള ഇറക്കുമതി, തീരുവ രഹിതമായി തുടരും. അതേസമയം, യുഎസ്എംസിഎയിൽപെടാത്ത ഇറക്കുമതികൾക്ക് 25 ശതമാനം നികുതി ഈടാക്കേണ്ടി വരും. ഇരുരാജ്യങ്ങളുമായി വ്യാപാര വിഷയത്തിൽ കടുത്ത അതൃപ്തി നിലനിൽക്കെയാണ് പകരം തീരുവയിൽ നിന്നും കാനഡയെയും മെക്സിക്കോയെയും ട്രംപ് ഒഴിവാക്കിയത്.
ഐഇഇപിഎ കരാറുകൾ കാരണമാണു കാനഡയെയും മെക്സിക്കോയെയും പകരം തീരുവയിൽ നിന്ന് ഒഴിവാക്കിയതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. യുഎസ് കാനഡയ്ക്ക് പ്രതിവർഷം 200 ബില്യൺ ഡോളർ സബ്‌സിഡി നൽകുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
അതേസമയം, ഊർജ, പൊട്ടാഷ് ഇറക്കുമതികൾക്കു 10 ശതമാനം നികുതി ചുമത്തും. ഐഇഇപിഎ (ഇന്റർനാഷനൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട്) ഓർഡറുകൾ പിൻവലിച്ചാൽ, കരാറിന് പുറത്തുള്ള ഇറക്കുമതിക്ക് 12 ശതമാനം തീരുവ മാത്രമേ ബാധകമാകൂവെന്നും വൈറ്റ് ഹൗസ് പറയുന്നു.