കാഠ്മണ്ഡു: ദശാബ്ദങ്ങളായി പഴയ തലമുറയിലെ നേതാക്കൾ വാഴുന്ന നേപ്പാൾ രാഷ്ട്രീയത്തിൽ അടിമുടി മാറ്റം കുറിച്ചുകൊണ്ട് 'ജെൻ സി'ക്ക് പ്രിയങ്കരനായ കാഠ്മണ്ഡു മേയർ ബാലേന്ദ്ര ഷാ ദേശീയ രാഷ്ട്രീയത്തിലേക്ക്. മുൻ ടെലിവിഷൻ താരം രവി ലാമിച്ചാനെ നയിക്കുന്ന രാഷ്ട്രീയ സ്വതന്ത്ര പാർട്ടിയുമായി കൈകോർത്ത ബാലേന്ദ്ര ഷാ, വരാനിരിക്കുന്ന പാർലമെന്ററി തെരഞ്ഞെടുപ്പിൽ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മത്സരിക്കും.(Rapper Balendra Shah to become Nepal's prime ministerial candidate, Historic alliance with RSP)
ഞായറാഴ്ച നടന്ന ചടങ്ങിൽ ഇരു നേതാക്കളും ഏഴ് പോയിന്റ് ധാരണാപത്രത്തിൽ ഒപ്പുവെച്ചു. രവി ലാമിച്ചാനെ പാർട്ടിയുടെ ചെയർമാനായി തുടരും, ബാലേന്ദ്ര ഷാ പാർലമെന്ററി പാർട്ടി നേതാവും പ്രധാനമന്ത്രി സ്ഥാനാർത്ഥിയുമായിരിക്കും. പാർട്ടിയുടെ ഔദ്യോഗിക ചിഹ്നമായ 'മണി' അടയാളത്തിലാകും ബാലേന്ദ്ര ഷായും സംഘവും ജനവിധി തേടുക.
തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചാൽ 35-കാരനായ ബാലേന്ദ്ര ഷാ നേപ്പാളിന്റെ അടുത്ത പ്രധാനമന്ത്രിയാകും. കഴിഞ്ഞ സെപ്റ്റംബറിൽ അഴിമതിക്കും ഭരണകൂടത്തിന്റെ സോഷ്യൽ മീഡിയ നിരോധനത്തിനുമെതിരെ നേപ്പാളിലെ യുവാക്കൾ നടത്തിയ ഐതിഹാസികമായ പ്രക്ഷോഭമാണ് ഈ രാഷ്ട്രീയ മാറ്റത്തിന് വഴിയൊരുക്കിയത്. 70-ലധികം പേർ കൊല്ലപ്പെട്ട ആ ആഭ്യന്തര കലാപത്തിനൊടുവിൽ അന്നത്തെ പ്രധാനമന്ത്രി കെ.പി. ശർമ ഒലിക്ക് രാജിവെക്കേണ്ടി വന്നിരുന്നു. ഈ പ്രക്ഷോഭത്തിന്റെ അപ്രഖ്യാപിത നേതാവായിരുന്ന ബാലേന്ദ്ര ഷായെ പ്രധാനമന്ത്രിയാക്കണമെന്ന് അന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ ക്യാമ്പയിൻ നടന്നിരുന്നു.