ജെറുസലേം: ഗാസയ്ക്കും ഈജിപ്തിനുമിടയിലുള്ള നിർണ്ണായകമായ റഫാ അതിർത്തി നിയന്ത്രണങ്ങളോടെ ഇസ്രയേൽ വീണ്ടും തുറന്നു. വെടിനിർത്തൽ ധാരണയിലെ വ്യവസ്ഥകൾ പ്രകാരമാണ് രണ്ട് വർഷമായി അടഞ്ഞുകിടന്ന ഈ ഇടനാഴിയിലൂടെ ഗതാഗതം അനുവദിച്ചു തുടങ്ങിയത്.(Rafah border opens, 50 patients can travel daily for treatment)
യുദ്ധം തുടങ്ങിയതോടെ അടച്ച അതിർത്തി തുറന്നത് ഗാസയിലെ രോഗികൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. 4,500 കുട്ടികൾ ഉൾപ്പെടെ ഏകദേശം 20,000-ത്തോളം പേർ ഗാസയിൽ അടിയന്തര ചികിത്സ കാത്തിരിക്കുന്നുണ്ട്. പ്രതിദിനം 50 രോഗികൾക്ക് മാത്രമേ അതിർത്തി കടക്കാൻ അനുമതിയുള്ളൂ എന്ന് നെതന്യാഹു വ്യക്തമാക്കി. ഓരോ രോഗിക്കൊപ്പവും രണ്ട് കൂട്ടിരിപ്പുകാരെയും അനുവദിക്കും.
ഇന്ന് മുതൽ ആംബുലൻസുകൾക്കും ഭക്ഷ്യവസ്തുക്കളുമായി എത്തുന്ന ട്രക്കുകൾക്കും അതിർത്തിയിലൂടെ സഞ്ചരിക്കാം. ഈജിപ്ത് സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം യൂറോപ്യൻ യൂണിയൻ ദൗത്യസംഘവും പലസ്തീൻ സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് അതിർത്തിയിലെ നടപടികൾ നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നത്. കഴിഞ്ഞ വർഷം വളരെ ചെറിയൊരു ഇടവേളയിൽ രോഗികൾക്കായി അതിർത്തി തുറന്നിരുന്നു എന്നതൊഴിച്ചാൽ, രണ്ട് വർഷമായി ഇവിടം പൂർണ്ണമായും അടഞ്ഞു കിടക്കുകയായിരുന്നു.

