മിനിയപ്പലിസ്: അമേരിക്കൻ സംസ്ഥാനമായ മിനസോട്ടയിൽ ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് ഏജന്റുമാരുടെ നടപടികൾക്കെതിരെയുള്ള ജനകീയ പ്രതിഷേധം സംഘർഷഭരിതമാകുന്നു. കുടിയേറ്റ വിരുദ്ധ പരിശോധനകൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ട്രംപ് ഭരണകൂടത്തിനെതിരെ മിനസോട്ട സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചു.(Protests flare up in Minneapolis over anti-immigrant raid)
കഴിഞ്ഞയാഴ്ച മിനിയപ്പലിസിൽ ഇമിഗ്രേഷൻ ഏജന്റിന്റെ വെടിയേറ്റ് ഒരു യുവതി കൊല്ലപ്പെട്ടതാണ് നിലവിലെ വൻ പ്രതിഷേധത്തിന് ആധാരമായത്. ഇതിൽ പ്രകോപിതരായ ജനങ്ങൾ തെരുവിലിറങ്ങുകയായിരുന്നു. മിനിയപ്പലിസിൽ ഓഫീസിന് മുന്നിൽ തടിച്ചുകൂടിയ പ്രതിഷേധക്കാരും ഉദ്യോഗസ്ഥരും തമ്മിൽ ചൊവ്വാഴ്ചയും ഏറ്റുമുട്ടി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ സേന കണ്ണീർവാതകം പ്രയോഗിച്ചു.
ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന റെയ്ഡുകൾക്കായി ഏകദേശം 2000-ത്തോളം സായുധ ഉദ്യോഗസ്ഥരെയാണ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്. കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള ഈ റെയ്ഡുകൾ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് മിനസോട്ട സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടു. ജനങ്ങളുടെ സ്വൈര്യജീവിതം തടസ്സപ്പെടുത്തുന്ന തരത്തിലുള്ള പരിശോധനകൾ അനുവദിക്കാനാവില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.