
കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ ഉണ്ടായ ശക്തമായ സ്ഫോടനങ്ങളിൽ മുപ്പതോളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അതേസമയം , ഈ ആക്രമണത്തിന് പിന്നിൽ പാകിസ്താനാണെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പാക് സൈന്യം വ്യോമാക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. തങ്ങളുടെ ഒമ്പത് സൈനികരടക്കം 11 പേരെ കൊലപ്പെടുത്തിയതിനുള്ള തിരിച്ചടിയായിട്ടാണ് ഈ ആക്രമണം നടത്തിയതെന്നാണ് സൂചന.
റോയിട്ടേഴ്‌സ് വാർത്താ ഏജൻസി പാകിസ്താൻ സൈനികോദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തത് ഇങ്ങനെ: "വിശ്വസനീയമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിടെ ശക്തമായ വെടിവെപ്പിന് ശേഷം ഭീകരാക്രമണത്തിൽ പങ്കെടുത്ത 30 തീവ്രവാദികളെയും നരകത്തിലേക്ക് അയച്ചു."
നഗരമധ്യത്തിൽ ഇരട്ട സ്ഫോടനം
വ്യാഴാഴ്ച രാത്രി വൈകിയാണ് കാബൂൾ നഗരമധ്യത്തിൽ ഒന്നിന് പിന്നാലെ ഒന്നായി രണ്ട് സ്ഫോടനങ്ങൾ നടന്നത്. പ്രാദേശിക സമയം രാത്രി 9.50-ഓടെയാണ് സ്ഫോടനങ്ങൾ ഉണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
വീടുകളെ വിറപ്പിക്കുന്നത്ര ശക്തമായിരുന്നു പ്രകമ്പനങ്ങൾ. സ്ഫോടനത്തെ തുടർന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലും സൈറണുകൾ മുഴങ്ങി. ഇതോടെ ചില താമസക്കാരും വിദേശികളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് അഭയം തേടിയതായി 'ദി ഫ്രോണ്ടിയർ പോസ്റ്റ്' റിപ്പോർട്ട് ചെയ്തു.