വത്തിക്കാൻ: വത്തിക്കാൻ ആസ്ഥാനത്ത് മുസ്ലിം വിശ്വാസികൾക്ക് പ്രാർത്ഥനയ്ക്കായി മുറിയൊരുക്കി മാർപ്പാപ്പ. വത്തിക്കാൻ ആസ്ഥാനത്തുള്ള, 500 വർഷം പഴക്കമുള്ള അപ്പസ്തോലിക് ലൈബ്രറിയോട് ചേർന്നാണ് ഈ സൗകര്യം ഒരുക്കിയത്.(Pope opens prayer room for Muslims at Vatican headquarters)
15-ാം നൂറ്റാണ്ടിൽ സ്ഥാപിതമായ ഈ ലൈബ്രറിയിൽ ഗവേഷണ ആവശ്യങ്ങൾക്കായി നിരവധിപ്പേർ എത്താറുണ്ട്. 80,000-ലധികം കയ്യെഴുത്ത് പ്രതികളും 50,000 ചരിത്രരേഖകളും അടക്കം 20 ദശലക്ഷത്തിലേറെ പുസ്തകങ്ങൾ ഇവിടെയുണ്ട്. പുരാതന ഖുറാനുകളും ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
ലൈബ്രറി സന്ദർശിക്കുന്ന മുസ്ലിം വിശ്വാസികളുടെ ആവശ്യപ്രകാരമാണ് നടപടിയെന്നാണ് അധികൃതർ വിശദമാക്കിയത്. ഗവേഷകരായ മുസ്ലിം വിശ്വാസികൾക്ക് പ്രാർത്ഥനയ്ക്കായി കാർപ്പെറ്റുള്ള ഒരു മുറി വേണമെന്ന് ആവശ്യപ്പെട്ടുവെന്ന് ലൈബ്രറിയുടെ ചുമതലയുള്ളവർ മാധ്യമങ്ങളോട് വിശദീകരിച്ചു.
ലിയോ പതിനാലാമൻ പാപ്പായുടെ മതാന്തര സൗഹൃദനയത്തിൻ്റെ ഭാഗമായാണ് ഈ നീക്കം. മതപണ്ഡിതരും അക്കാദമിക പണ്ഡിതരും ഗവേഷകരും ഉൾപ്പെടെ നിരവധി പേർ ഗവേഷണത്തിനായി ഇവിടെ എത്താറുണ്ട്.
വത്തിക്കാനിൽ സ്ഥിര താമസക്കാരായ മുസ്ലിം വിശ്വാസികൾ ഇല്ലാത്തതിനാൽ മോസ്കുകളില്ല. ഈ സാഹചര്യത്തിലാണ് അപ്പസ്തോലിക് ലൈബ്രറിക്കുള്ളിൽ പ്രാർത്ഥനാ സൗകര്യം ഒരുക്കിയത്.