വത്തിക്കാൻ സിറ്റി: ലോകമെങ്ങും യുദ്ധവും സംഘർഷങ്ങളും പടരുന്ന സാഹചര്യത്തിൽ, ശത്രുത വെടിഞ്ഞ് അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കാൻ ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ. സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ നടന്ന ഈസ്റ്റർ ദിന ശുശ്രൂഷകൾക്ക് ശേഷം ലോകത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.(Pope Leo XIV Celebrates First Easter Vigil, Calls For Harmony And Peace In A World Torn By War)
അവിശ്വാസം, ഭയം, സ്വാർത്ഥത, കോപം എന്നിവ മനുഷ്യരെയും രാജ്യങ്ങളെയും ഒറ്റപ്പെടുത്തുകയാണ്. ഇവ യുദ്ധത്തിലേക്കും അനീതിയിലേക്കും വഴിമാറുന്നുവെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു. ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടുപോകണം. ഐക്യത്തിന്റെയും സമാധാനത്തിന്റെയും ‘ഈസ്റ്റർ സമ്മാനങ്ങൾ’ ലോകമെമ്പാടും വളരാൻ എല്ലാവരും പരിശ്രമിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
മനുഷ്യന് ശരീരത്തെ ഇല്ലാതാക്കാൻ സാധിക്കുമായിരിക്കും, എന്നാൽ സ്നേഹമാകുന്ന ദൈവത്തിന്റെ ജീവനെ തടവിലാക്കാൻ ആർക്കും കഴിയില്ല. മരണത്തെ മറികടക്കുന്ന നിത്യജീവനാണ് ആ സ്നേഹമെന്ന് മാർപാപ്പ പറഞ്ഞു. വിഭജിക്കുന്നതും വധിക്കുന്നതുമായ പാപത്തിന്റെ കാഠിന്യത്തോട് ദൈവം പ്രതികരിക്കുന്നത് സ്നേഹത്തിന്റെ ശക്തി കൊണ്ടാണ്. ഈ സ്നേഹം ഏത് തിന്മയേക്കാളും ശക്തമാണ്, മാർപാപ്പ വ്യക്തമാക്കി.

