കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡി.ആർ.സി.) എംബ്രയർ ഇ.ആർ.ജെ.-145 ചാർട്ടേഡ് വിമാനം തകർന്നു. ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം കത്തിയമരുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. രാജ്യത്തെ ഖനി മന്ത്രിയായ ലൂയിസ് വാട്ടം കബാംബയും 20 പേരടങ്ങുന്ന സംഘവും സഞ്ചരിച്ച വിമാനമാണ് അപകടത്തിൽപ്പെട്ടത്.(Plane catches fire in Congo, Minister and team miraculously survive)
കൊബാൾട്ട് ഖനിയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. വിമാനത്തിന്റെ വാൽഭാഗത്താണ് ആദ്യം തീ പടർന്നത്. ഭാഗ്യവശാൽ, തീ പടർന്നുപിടിക്കുന്നതിന് നിമിഷങ്ങൾക്കുമുമ്പ് എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിക്കാൻ സാധിച്ചു. സംഭവത്തിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നും മന്ത്രിയും സംഘവും സുരക്ഷിതരാണെന്നും അധികൃതർ സ്ഥിരീകരിച്ചു.
കബാംബയുടെ വക്താവ് പ്രാദേശിക മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചു. അടുത്തിടെ പാലം തകർന്ന് 32 പേർ മരിച്ച ഖനന മേഖലയിലേക്ക് പോകുകയായിരുന്നു മന്ത്രിയും സംഘവുമെന്നും അധികൃതർ അറിയിച്ചു. കോംഗോയിലെ ബി.പി.ഇ.എ. (BPEA) വിമാന അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.