അബുജ: നൈജീരിയയിലെ വടക്കുപടിഞ്ഞാറൻ മേഖലയിൽ ഐ എസ് ഐ എസ് (ISIS) ഭീകരർക്കെതിരെ അതിശക്തമായ വ്യോമാക്രമണം നടത്തി അമേരിക്ക. മേഖലയിലെ ക്രിസ്ത്യൻ വിഭാഗങ്ങൾക്കുനേരെയുള്ള ഭീകരരുടെ ക്രൂരമായ ആക്രമണങ്ങൾക്കും കൊലപാതകങ്ങൾക്കും മറുപടിയായാണ് ഈ നടപടിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.(Perfect Strike, US airstrike destroys ISIS targets in Nigeria)
തന്റെ നിർദ്ദേശപ്രകാരം യുഎസ് സൈന്യം നടത്തിയ നീക്കത്തെ 'പെർഫെക്റ്റ് സ്‌ട്രൈക്കുകൾ' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ട്രംപ് ഭരണകൂടം അധികാരമേറ്റ ശേഷം നൈജീരിയയിൽ നടത്തുന്ന ആദ്യ സൈനിക നടപടിയാണിത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലി'ലൂടെയാണ് ട്രംപ് വിവരം പുറത്തുവിട്ടത്.
"നൈജീരിയയിൽ ക്രിസ്ത്യാനികളെ കശാപ്പ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ഞാൻ നേരത്തെ ഭീകരർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു." അമേരിക്കയുടെ സൈനിക കരുത്ത് തെളിയിക്കുന്നതാണ് ഈ നീക്കമെന്നും തീവ്രവാദത്തെ വളരാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നൈജീരിയൻ ഭരണകൂടത്തിന്റെ അഭ്യർത്ഥന മാനിച്ചാണ് ആക്രമണം നടത്തിയതെന്ന് യുഎസ് ആഫ്രിക്ക കമാൻഡ് വ്യക്തമാക്കി. ആക്രമണത്തിൽ നിരവധി ഐസിസ് ഭീകരർ കൊല്ലപ്പെട്ടതായി സൈന്യം സ്ഥിരീകരിച്ചു. പെന്റഗൺ മേധാവി പീറ്റ് ഹെഗ്സെത്ത് സൈനിക സന്നദ്ധതയെ പ്രശംസിക്കുകയും നൈജീരിയൻ ഗവൺമെന്റിന് നന്ദി അറിയിക്കുകയും ചെയ്തു.