ഒർലാൻഡോ: ചികിത്സ കഴിഞ്ഞ് ഡിസ്ചാർജ് ചെയ്തിട്ടും അഞ്ച് മാസമായി ആശുപത്രി മുറി ഒഴിയാൻ കൂട്ടാക്കാത്ത രോഗിക്കെതിരെ നിയമനടപടിയുമായി അമേരിക്കയിലെ ഫ്ലോറിഡയിലുള്ള ടലഹാസി മെമ്മോറിയൽ ഹെൽത്ത് കെയർ (Patient Refuses to Leave Hospital). കഴിഞ്ഞ ഒക്ടോബറിൽ ഡിസ്ചാർജ് ഉത്തരവ് നൽകിയിട്ടും മുറി നമ്പർ 373-ൽ നിന്ന് മാറാൻ വിസമ്മതിക്കുന്ന വനിതാ രോഗിക്കെതിരെയാണ് ആശുപത്രി അധികൃതർ കോടതിയെ സമീപിച്ചത്.
രോഗിയെ മുറിയിൽ നിന്ന് ഒഴിപ്പിക്കാൻ ഉത്തരവിടണമെന്നും ആവശ്യമെങ്കിൽ കൗണ്ടി ഷെരീഫിന്റെ സഹായം തേടാൻ അനുമതി നൽകണമെന്നുമാണ് ആശുപത്രിയുടെ ആവശ്യം. അത്യാസന്ന നിലയിലുള്ള മറ്റ് രോഗികൾക്ക് നൽകേണ്ട ബെഡ് ഇവർ അനാവശ്യമായി കൈവശം വെച്ചിരിക്കുകയാണെന്നും ഇത് ആശുപത്രിയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു. ഒക്ടോബർ 6-നാണ് ഇവർക്ക് ഇനി ആശുപത്രി ചികിത്സ ആവശ്യമില്ലെന്ന് കണ്ട് ഡിസ്ചാർജ് നൽകിയത്. ഇവരെ കൊണ്ടുപോകാൻ കുടുംബാംഗങ്ങളുമായി പലതവണ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
നിലവിൽ ഈ കേസിൽ രോഗിക്ക് വേണ്ടി അഭിഭാഷകരില്ല. രോഗി തന്നെയാണ് കേസ് വാദിക്കുന്നതെന്നാണ് വിവരം. ഈ മാസം അവസാനം ഓൺലൈനായി കോടതി കേസ് പരിഗണിക്കും. ഇൻഷുറൻസ് ഇല്ലാത്തവർക്കും ചികിത്സ ഉറപ്പാക്കുന്ന ഫെഡറൽ നിയമങ്ങൾ നിലവിലുണ്ടെങ്കിലും, വിദഗ്ദ്ധ ചികിത്സ ആവശ്യമില്ലെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയാൽ രോഗിയെ ഡിസ്ചാർജ് ചെയ്യാമെന്നാണ് ചട്ടം. എന്നാൽ എന്ത് കാരണത്താലാണ് ഇവർ അഞ്ച് മാസമായി ആശുപത്രിയിൽ തുടരുന്നതെന്നോ, ഇവരുടെ ചികിത്സാ ബില്ലിനെക്കുറിച്ചോ ഉള്ള വിവരങ്ങൾ പുറത്തുവിടാൻ ആശുപത്രി തയ്യാറായിട്ടില്ല.

