കുറസാവോ: കരീബിയൻ ദ്വീപായ കുറസാവോയിൽ നിന്ന് ന്യൂയോർക്കിലേക്ക് പറന്നുയർന്ന യാത്രാ വിമാനം അമേരിക്കൻ സൈനിക വിമാനവുമായി കൂട്ടിയിടിക്കുന്നതിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ടേക്ക് ഓഫിന് തൊട്ടുപിന്നാലെയാണ് ജെറ്റ് ബ്ലൂ എയർലൈൻസിന്റെ യാത്രാവിമാനം അപ്രതീക്ഷിതമായി അപകടത്തിലേക്ക് നീങ്ങിയത്.(Passenger plane narrowly avoids collision with US fighter jet)
വെള്ളിയാഴ്ചയാണ് സംഭവം. അമേരിക്കൻ യുദ്ധവിമാനങ്ങളിലേക്ക് ഇന്ധനമെത്തിക്കുന്ന ടാങ്കർ വിമാനമാണ് യാത്രാ വിമാനത്തിന് തൊട്ടുമുന്നിൽ അപകടകരമായ രീതിയിൽ എത്തിയത്. യാത്രാ വിമാനത്തിന്റെ അതേ ഉന്നതിയിലായിരുന്നു സൈനിക ടാങ്കർ വിമാനം. വിമാനങ്ങൾ തമ്മിലുള്ള അകലം രണ്ട് മൈലിൽ താഴെ മാത്രമായിരുന്നുവെന്നാണ് റിപ്പോർട്ട്.
തൊട്ടുമുന്നിൽ സൈനിക വിമാനം എത്തിയതോടെ, യാത്രാ വിമാനം കൂടുതൽ ഉയരത്തിലേക്ക് പോകുന്നത് പൈലറ്റ് താൽക്കാലികമായി നിയന്ത്രിച്ചു. യാത്രാവിമാനം അടിയന്തരമായി താഴേക്ക് കൊണ്ടുവന്നാണ് പൈലറ്റ് കൂട്ടിയിടി ഒഴിവാക്കിയത്. സൈനിക വിമാനമാണ് വ്യോമയാന നിയന്ത്രണ നിർദ്ദേശങ്ങൾ തെറ്റിച്ചതെന്നാണ് ഉയരുന്ന ആരോപണം.
ട്രാൻസ്‌പോണ്ടർ ഓഫ് ചെയ്താണ് സൈനിക വിമാനം എത്തിയതെന്ന് യാത്രാ വിമാനത്തിന്റെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ (എ.ടി.സി.) അറിയിച്ചു. എ.ടി.സി.യുമായുള്ള ആശയവിനിമയത്തിൽ സൈനിക വിമാനത്തിന്റേത് 'അതിരുവിട്ട സമീപനം' ആണെന്നും പൈലറ്റ് വിശദമാക്കി. അമേരിക്കൻ സൈനിക വിമാനം വെനസ്വേലയുടെ വ്യോമാതിർത്തിയിലേക്ക് പോവുകയായിരുന്നു. കരീബിയൻ തീരത്ത് അമേരിക്ക വമ്പൻ സൈനിക വിന്യാസം ഒരുക്കുന്നതിനിടെയാണ് ഈ സംഭവം.
സൈനിക പ്രവർത്തനങ്ങൾ അധികമായതിനാൽ വെനസ്വേലയുടെ വ്യോമാതിർത്തിയിൽ ജാഗ്രത പാലിക്കണമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) കഴിഞ്ഞ മാസം മുന്നറിയിപ്പ് നൽകിയിരുന്നു. സംഭവം ഫെഡറൽ അധികൃതരെ അറിയിച്ചതായും അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്നും ജെറ്റ് ബ്ലൂ വിമാനക്കമ്പനി അറിയിച്ചു. മനസാന്നിധ്യം കൈവിടാതിരുന്ന വിമാന ജീവനക്കാരെ ജെറ്റ് ബ്ലൂ അഭിനന്ദിച്ചു. എന്നാൽ, സംഭവത്തെക്കുറിച്ച് പെന്റഗൺ ഇതുവരെ പ്രതികരിച്ചിട്ടില്ല.