വാഷിങ്ടൺ: അമേരിക്കയിലെ ഡെലവെയർ സർവകലാശാലാ കാമ്പസിൽ കൂട്ട വെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ടു എന്നാരോപിച്ച് പാകിസ്ഥാൻ പൗരൻ അറസ്റ്റിൽ. ഡെലവെയർ സർവകലാശാലാ വിദ്യാർത്ഥിയായ ലുഖ്മാൻ ഖാനെയാണ് (25) പിക്കപ്പ് ട്രക്ക് നിറയെ ആയുധങ്ങളുമായി പോലീസ് പിടികൂടിയത്.(Pakistani national arrested in US over school campus shooting plot)
സ്കൂൾ കാമ്പസിനടുത്ത് അസ്വഭാവിക സാഹചര്യത്തിൽ കണ്ട ഖാനെ നവംബർ 24-നാണ് പോലീസ് പരിശോധനയ്ക്ക് വിധേയനാക്കിയത്. പരിശോധനയ്ക്കിടെ, ഇയാൾ സഞ്ചരിച്ച പിക്കപ്പ് ട്രക്കിൽ നിന്ന് വൻ ആയുധ ശേഖരം കണ്ടെത്തി. .357 കാലിബർ ഗ്ലോക്ക് ഹാൻഡ്‌ഗൺ, മൈക്രോപ്ലാസ്റ്റിക് കൺവേർഷൻ തോക്ക് ബ്രേസ് കിറ്റിൽ 27 റൗണ്ടുകൾ ലോഡ് ചെയ്ത നിലയിൽ ആണുണ്ടായിരുന്നത്. സെമി ഓട്ടോമാറ്റിക് റൈഫിൾ, ലോഡ് ചെയ്ത ഗ്ലോക്ക് 9 എം.എം. മാഗസിൻ എന്നിവയും ഉണ്ടായിരുന്നു.
27 റൗണ്ടുകളുള്ള മൂന്ന് ലോഡ് ചെയ്ത മാഗസിനുകൾ, ഒരു കവചിത ബാലിസ്റ്റിക് പ്ലേറ്റ് (ബോഡി ആർമർ), ഒരു മാർബിൾ കോമ്പോസിഷൻ നോട്ട്ബുക്ക്, ലഘുലേഖകൾ എന്നിവയും വാഹനത്തിൽ നിന്നും കണ്ടെത്തിയതായി ഡി.ഒ.ജെ. പ്രസ്താവനയിൽ അറിയിച്ചു. "എല്ലാവരെയും കൊല്ലുക, രക്തസാക്ഷിത്വം നേടുക" തുടങ്ങിയ കുറിപ്പുകളടങ്ങിയ നോട്ടീസുകളും പോലീസ് വാഹനത്തിൽ നിന്ന് പിടിച്ചെടുത്തു.
സ്കൂൾ കാമ്പസിൽ കൂട്ട വെടിവെപ്പ് നടത്താൻ പദ്ധതിയിട്ടാണ് ഇയാൾ എത്തിയതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ യു.എസ്. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.