കാബൂൾ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടെ അയൽരാജ്യങ്ങളായ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള തർക്കം തുറന്ന യുദ്ധത്തിലേക്ക്. ഞായറാഴ്ച രാവിലെ അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ അതിശക്തമായ സ്ഫോടനങ്ങളും വെടിവയ്പ്പുമുണ്ടായതായി രാജ്യാന്തര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിലെ പ്രധാന നഗരങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണമാണ് സംഘർഷം വഷളാക്കിയത്.(Pakistani airstrikes in Afghanistan as attacks on Iran continue)
അഫ്ഗാനിസ്ഥാനിലെ താലിബാൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തുന്ന സൈനിക നീക്കത്തിന് ‘ഓപ്പറേഷൻ ഗസബ് ലിൽ ഹഖ്’ എന്നാണ് പേരിട്ടിരിക്കുന്നത്. കാബൂൾ, കാണ്ഡഹാർ തുടങ്ങിയ പ്രധാന നഗരങ്ങളിലെ സൈനിക കേന്ദ്രങ്ങൾ തകർത്തതായി പാക് അധികൃതർ അവകാശപ്പെട്ടു. ഭീകരവാദ കേന്ദ്രങ്ങൾ നശിപ്പിക്കാനാണ് ആക്രമണമെന്നും തന്ത്രപ്രധാനമായ പല സൈനിക കേന്ദ്രങ്ങളും തകർക്കാൻ സാധിച്ചുവെന്നും പാക് സൈന്യം അറിയിച്ചു.
പാകിസ്ഥാന്റെ നടപടിയെ ‘ഭീരുത്വം’ എന്നാണ് അഫ്ഗാൻ വിശേഷിപ്പിച്ചത്. വ്യോമാക്രമണത്തിൽ കാര്യമായ ആളപായമില്ലെന്നും സൈനിക കേന്ദ്രങ്ങൾ സുരക്ഷിതമാണെന്നും താലിബാൻ വക്താക്കൾ അവകാശപ്പെട്ടു. സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് താലിബാൻ ഭരണകൂടം പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിലാണ് പാകിസ്ഥാൻ ബോംബാക്രമണം നടത്തിയത് എന്നത് ശ്രദ്ധേയമാണ്. ഇതോടെ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ പാളിയതായാണ് വിലയിരുത്തൽ. അതിർത്തി തർക്കവും തീവ്രവാദ ഗ്രൂപ്പുകളെ ചൊല്ലിയുള്ള തർക്കവുമാണ് ഇരുരാജ്യങ്ങളെയും യുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നത്.

