കാൻഡി: ടി20 ലോകകപ്പിനിടെ ഹോട്ടൽ ജീവനക്കാരിയോട് മോശമായി പെരുമാറിയ പാകിസ്ഥാൻ ക്രിക്കറ്റ് താരത്തിന് കനത്ത പിഴ (Pakistan Player Misbehavior Sri Lanka Hotel). ശ്രീലങ്കയിലെ കാൻഡിയിൽ നടന്ന സൂപ്പർ 8 മത്സരങ്ങൾക്കിടെയാണ് സംഭവം. പേര് വെളിപ്പെടുത്താത്ത താരം ഹോട്ടലിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ജീവനക്കാരിയോടാണ് അപമര്യാദയായി പെരുമാറിയത്.
ശ്രീലങ്കയ്‌ക്കെതിരായ നിർണ്ണായകമായ സൂപ്പർ 8 മത്സരത്തിന് മുന്നോടിയായാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജീവനക്കാരി സഹായത്തിനായി നിലവിളിച്ചതോടെ മറ്റ് ഹോട്ടൽ ജീവനക്കാർ എത്തുകയും വിവരം ടീം മാനേജർ നവീദ് ചീമയെ അറിയിക്കുകയുമായിരുന്നു. ഹോട്ടൽ അധികൃതർ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും, മാനേജർ താരം ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുകയും പിഴ ഈടാക്കി പ്രശ്നം താൽക്കാലികമായി പരിഹരിക്കുകയുമായിരുന്നു.
ടൂർണമെന്റിൽ നിന്ന് പുറത്തായി പാകിസ്ഥാൻ ടീം നാട്ടിൽ തിരിച്ചെത്തിയതോടെ താരത്തിനെതിരെ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന. പിസിബിയുടെ അച്ചടക്ക സമിതിക്ക് മുന്നിൽ ഹാജരാകാൻ താരത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ പാകിസ്ഥാൻ താരങ്ങളായ ഹൈദർ അലി, മസാജ് വിദഗ്ധൻ മലംഗ് അലി എന്നിവരും സമാനമായ അച്ചടക്ക ലംഘനങ്ങളിൽ കുടുങ്ങിയിട്ടുള്ളത് ഈ അവസരത്തിൽ ചർച്ചയാകുന്നുണ്ട്.

