ഇസ്ലാമാബാദ്: ഇറാൻ-അമേരിക്ക സംഘർഷത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയർന്നതോടെ പാകിസ്ഥാൻ കടുത്ത അടിയന്തരാവസ്ഥയിലേക്ക്. രാജ്യത്തെ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി സ്കൂളുകൾക്ക് രണ്ടാഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ച പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, സർക്കാർ സംവിധാനങ്ങളിലും വൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.(Pakistan in fuel crisis, Schools closed)
ഇന്ധനം ലാഭിക്കുന്നതിനായി സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ നാലായി കുറച്ചു. അത്യാവശ്യ സേവനങ്ങളൊഴികെയുള്ള വകുപ്പുകളിൽ 50 ശതമാനം ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി. ഉന്നതവിദ്യാഭ്യാസ മേഖലയിലെ ക്ലാസുകൾ ഉടനടി ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റാൻ നിർദ്ദേശം നൽകി.
അടുത്ത രണ്ട് മാസത്തേക്ക് സർക്കാർ വകുപ്പുകൾക്കുള്ള ഇന്ധന വിഹിതത്തിൽ 50 ശതമാനം കുറവ് വരുത്തി. കഴിഞ്ഞ ശനിയാഴ്ച മാത്രം പെട്രോൾ വിലയിൽ ലിറ്ററിന് 55 പാകിസ്ഥാൻ രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ ഗതാഗത മേഖലയും വിതരണ ശൃംഖലയും വലിയ പ്രതിസന്ധിയിലായി. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 100 ഡോളർ പിന്നിട്ടത് പാകിസ്ഥാൻ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്ന അവസ്ഥയിലാണെന്ന് പെട്രോളിയം മന്ത്രി അലി പർവേസ് മാലിക് വ്യക്തമാക്കി.

