ഇസ്ലാമാബാദ്: പാക് അധിനിവേശ കശ്മീരിലെ പള്ളികളെ ഇന്ത്യ അപകീർത്തിപ്പെടുത്തുന്നു എന്ന പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് മിർ യാർ ബലൂച്. ബലൂചിസ്ഥാനിലെ പള്ളികൾക്ക് നേരെ പാക് സൈന്യം നടത്തുന്ന അതിക്രമങ്ങൾ അദ്ദേഹം എക്സിലൂടെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടി.(Pakistan has destroyed around 40 mosques, Baloch leader alleges)
ബലൂചിസ്ഥാൻ റിപ്പബ്ലിക്കിലെ നാൽപ്പതോളം പള്ളികൾ പാക് സൈന്യം നശിപ്പിച്ചു. പള്ളികൾക്ക് നേരെ നേരിട്ട് ബോംബാക്രമണം നടത്തുകയും വിശുദ്ധ ഖുറാൻ കത്തിക്കുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. പള്ളികളിലെ ഇമാമുമാരെയും തലവന്മാരെയും പാക് സൈന്യം നിയമവിരുദ്ധമായി തട്ടിക്കൊണ്ടുപോകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹിന്ദുക്കൾ, സിഖുകാർ, ക്രിസ്ത്യാനികൾ തുടങ്ങി എല്ലാ ന്യൂനപക്ഷങ്ങളെയും പാകിസ്ഥാൻ ക്രൂരമായി വേട്ടയാടുകയാണ്. മതതീവ്രവാദികളെ ഉപയോഗിച്ച് ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്ന പാകിസ്ഥാന് മതസ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കാൻ അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു. പാക് അധീന കശ്മീർ വിഷയത്തിൽ ഇന്ത്യ സ്വീകരിക്കുന്ന തത്വാധിഷ്ഠിത നിലപാടിന് ബലൂചിസ്ഥാൻ റിപ്പബ്ലിക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായും മിർ ബലൂച് വ്യക്തമാക്കി.