കാബൂൾ: അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനായി ഇസ്താംബൂളിൽ വെച്ച് നടന്ന പാക്-അഫ്ഗാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി താലിബാൻ രംഗത്ത്. അഫ്ഗാനിസ്ഥാനിൽ ശക്തമായ ഒരു ഭരണകൂടം നിലവിൽ വന്നത് പാക് സൈന്യത്തിന് ദഹിക്കുന്നില്ലെന്ന് താലിബാൻ കുറ്റപ്പെടുത്തി.(Pakistan Army cannot digest strong government in Afghanistan, says Taliban)
ചർച്ചകളിൽ പാകിസ്ഥാൻ സ്വീകരിച്ച ഉത്തരവാദിത്തമില്ലാത്തതും സഹകരിക്കാനാവാത്തതുമായ സമീപനമാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണമെന്ന് താലിബാൻ വക്താക്കൾ ആരോപിച്ചു.
"എല്ലാ സുരക്ഷാ ഉത്തരവാദിത്തവും കാബൂളിന്റെ മേൽ കെട്ടിവെക്കാനാണ് ഇസ്‌ലാമാബാദ് ശ്രമിച്ചത്. സ്വന്തമായി ഒന്നെങ്കിലും ഏറ്റെടുക്കാൻ അവർ തയ്യാറായില്ല," അഫ്ഗാൻ അധികൃതർ കുറ്റപ്പെടുത്തി.
ചർച്ച പൂർത്തിയായെന്നും ഇനി സംസാരമില്ലെന്നുമായിരുന്നു പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫിന്റെ പ്രതികരണം. ചർച്ച പരാജയപ്പെട്ടാൽ യുദ്ധം ആരംഭിക്കുമെന്ന് ആസിഫ് ഭീഷണി മുഴക്കിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
ചർച്ച പരാജയപ്പെട്ടെങ്കിലും നിലവിൽ അതിർത്തിയിൽ വെടിനിർത്തൽ ഇപ്പോഴും നിലവിലുണ്ടെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് സ്ഥിരീകരിച്ചു. അഫ്ഗാൻ പ്രദേശത്ത് നിന്ന് ആക്രമണങ്ങളൊന്നും ഉണ്ടാകാത്തിടത്തോളം കാലം വെടിനിർത്തൽ തുടരുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫും വ്യക്തമാക്കി.