അബുദാബി: പശ്ചിമേഷ്യൻ മേഖലയിലെ പ്രതിരോധ നയതന്ത്ര നീക്കങ്ങൾ ശക്തമാകുന്നു. കഴിഞ്ഞ വർഷം ഒപ്പിട്ട പ്രതിരോധ കരാറിന്റെ ഭാഗമായി പാകിസ്ഥാൻ സൈന്യം സൗദി അറേബ്യയിലെത്തി. അതേസമയം, ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ യുഎഇയിലെ ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ച നടത്തി.(Pakistan Army arrives as a defensive shield for Saudi Arabia, 13,000 soldiers and 18 fighter jets)
ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പാക് സംഘം സൗദിയിലെത്തിയത്. 13,000 സൈനികരും പാക് വ്യോമസേനയുടെ 10 മുതൽ 18 വരെ യുദ്ധവിമാനങ്ങളും സഹായ വിമാനങ്ങളും ഈ സംഘത്തിലുണ്ടെന്ന് സൗദി സർക്കാർ സ്ഥിരീകരിച്ചു. സൗദിയിലെ കിംഗ് അബ്ദുൽഅസീസ് വ്യോമതാവളത്തിലാണ് പാക് സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം ഗൾഫ് മേഖലയിലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയ സാഹചര്യത്തിൽ, സൗദിക്ക് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പാകിസ്ഥാൻ നൽകിയതായും റിപ്പോർട്ടുകളുണ്ട്. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി യുഎഇയിലെത്തിയ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പ്രവാസി സമൂഹവുമായി സംവദിച്ചു.

