കാബൂൾ: അഫ്ഗാൻ നഗരങ്ങളിൽ പാകിസ്താൻ തുടർച്ചയായ ബോംബാക്രമണം നടത്തുന്നതിനിടെ, ചാവേർ പടയെ സജ്ജമാക്കി താലിബാൻ തിരിച്ചടിക്കാനൊരുങ്ങുന്നു (Pakistan Afghanistan War). സ്ഫോടകവസ്തുക്കൾ നിറച്ച വസ്ത്രങ്ങളും കാർ ബോംബുകളുമായി ചാവേറുകൾ പാകിസ്താനിലെ പ്രധാന കേന്ദ്രങ്ങളെ ആക്രമിക്കാൻ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്. താലിബാൻ വക്താവ് ഹംദുള്ള ഫിത്രത്ത് ആണ് അതിർത്തിയിൽ കടുത്ത പ്രത്യാക്രമണം നടന്നു വരുന്നതായി സ്ഥിരീകരിച്ചത്.
പാകിസ്താൻ അഫ്ഗാനിസ്ഥാനെതിരെ ‘തുറന്ന യുദ്ധം’ പ്രഖ്യാപിച്ചതോടെ അതിർത്തിയിലെ സംഘർഷം പുതിയ തലത്തിലെത്തിയിരിക്കുകയാണ്. തങ്ങളുടെ ക്ഷമ നശിച്ചുവെന്നും ഇനി യുദ്ധമാണെന്നും പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് വ്യക്തമാക്കി. പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ 133 താലിബാൻ പോരാളികൾ കൊല്ലപ്പെട്ടതായും നിരവധി പോസ്റ്റുകൾ തകർത്തതായും ഇസ്ലാമാബാദ് അവകാശപ്പെട്ടു. എന്നാൽ 55 പാക് സൈനികരെ വധിച്ചുവെന്നും 19 സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തുവെന്നുമാണ് താലിബാന്റെ വാദം. കാബൂളിലും കന്ദഹാറിലും പാക് യുദ്ധവിമാനങ്ങൾ ഇപ്പോഴും പട്രോളിംഗ് നടത്തുന്നുണ്ട്.
അതിർത്തിയിലെ തീവ്രവാദ ഗ്രൂപ്പുകൾക്ക് താലിബാൻ അഭയം നൽകുന്നു എന്ന പാകിസ്താന്റെ ആരോപണമാണ് നിലവിലെ സംഘർഷത്തിന് പ്രധാന കാരണം. കാബൂളിലെയും പക്തിയയിലെയും താലിബാൻ ആസ്ഥാനങ്ങൾ പാക് വിമാനങ്ങൾ തകർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിന് മറുപടിയായാണ് താലിബാൻ തങ്ങളുടെ പ്രത്യേക ചാവേർ ബറ്റാലിയനെ രംഗത്തിറക്കിയിരിക്കുന്നത്. 2,600 കിലോമീറ്റർ നീളുന്ന ഡ്യൂറൻഡ് ലൈനിൽ (Durand Line) യുദ്ധം പടരുന്നത് മേഖലയിലെ സമാധാനത്തിന് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.
Summary: The Taliban has reportedly readied a “suicide squad” equipped with explosive vests and car bombs to target major Pakistani installations following Islamabad’s declaration of “open war.”

