ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമായ സൈനിക നീക്കങ്ങളിലേക്ക് വഴിമാറി. അഞ്ചുദിവസമായി തുടരുന്ന പോരാട്ടത്തിൽ അതിർത്തിയിലെ നിരവധി സൈനിക താവളങ്ങൾ തകർക്കപ്പെട്ടതായും നൂറുകണക്കിന് സൈനികർ കൊല്ലപ്പെട്ടതായും ഇരുപക്ഷവും അവകാശപ്പെടുന്നു.(Pak-Afghan conflict, Taliban claims to have captured military posts)
പാകിസ്താന്റെ വ്യോമാക്രമണങ്ങൾക്ക് മറുപടിയായി അതിർത്തിയിലെ പാക് സൈനിക പോസ്റ്റുകൾ താലിബാൻ സേന ലക്ഷ്യമിട്ടു. സ്പിൻ ബോൾഡാക്ക്, ഷോറാബാക്ക് ജില്ലകളിലെ നിരവധി പാക് സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തതായി അഫ്ഗാൻ ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്ന് പാക് സൈനികരെ വധിക്കുകയും ഒരാളെ തടവുകാരനാക്കുകയും ചെയ്തതായും അവർ അവകാശപ്പെട്ടു.
ഇതുവരെ നൂറിലധികം പാക് സൈനികരെ വധിച്ചുവെന്നും 25-ഓളം പോസ്റ്റുകൾ നശിപ്പിച്ചുവെന്നുമാണ് അഫ്ഗാൻ പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് ഇനായത്തുള്ള ഖ്വറാസ്മി പറയുന്നത്. അഫ്ഗാനിസ്ഥാന്റെ വാദങ്ങളെ പാകിസ്താൻ പൂർണ്ണമായും തള്ളിക്കളഞ്ഞു. തങ്ങൾ നടത്തിയ തിരിച്ചടിയിൽ അഫ്ഗാൻ സൈന്യത്തിന് കനത്ത ആഘാതമുണ്ടായതായി പാക് വാർത്താവിനിമയ മന്ത്രി അഠാവുള്ള തരാർ അവകാശപ്പെട്ടു.
435 അഫ്ഗാൻ സൈനികരെ വധിച്ചുവെന്നും അഫ്ഗാന്റെ 188 സൈനിക പോസ്റ്റുകളും ടാങ്കുകളും തകർത്തുവെന്നുമാണ് പാകിസ്താന്റെ ഔദ്യോഗിക നിലപാട്. അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ്, ജലാലാബാദ് എന്നിവിടങ്ങളിലെ ആയുധപ്പുരകളും ഡ്രോൺ സംഭരണ കേന്ദ്രങ്ങളും തകർത്തതായും പാക് സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു.

