ധാക്ക: കഴിഞ്ഞയാഴ്ച വെടിയേറ്റ് മരിച്ച തീവ്രനിലപാടുകാരനായ ഷരീഫ് ഉസ്മാൻ ഹാദിയുടെ സംസ്കാര ചടങ്ങിൽ വികാരാധീനനായി മുഹമ്മദ് യൂനുസ്. ഹാദിയുടെ ആദർശങ്ങൾ രാജ്യം പിന്തുടരുമെന്നും അദ്ദേഹത്തിൻ്റെ സ്വപ്നങ്ങൾ തലമുറകളിലേക്ക് എത്തിക്കുമെന്നും പതിനായിരങ്ങളെ സാക്ഷിയാക്കി യൂനുസ് പ്രഖ്യാപിച്ചു.(Osman Hadi's dreams will come true, says Muhammad Yunus)
ഹാദിയുടെ സംസ്കാര ചടങ്ങിൽ സംസാരിക്കവെ, അദ്ദേഹം രാജ്യത്തിന് നൽകിയ 'മന്ത്രം' ഉൾക്കൊണ്ട് ബംഗ്ലാദേശ് ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുമെന്ന് യൂനുസ് പറഞ്ഞു. "പ്രിയപ്പെട്ട ഉസ്മാൻ ഹാദി, നിങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളിലുണ്ട്. ബംഗ്ലാദേശ് നിലനിൽക്കുന്നിടത്തോളം കാലം നിങ്ങളെ ആർക്കും നീക്കം ചെയ്യാൻ കഴിയില്ല. നിങ്ങൾ പഠിപ്പിച്ച പാഠങ്ങൾ ഞങ്ങൾ സ്വീകരിച്ചിരിക്കുന്നു, ആ ലക്ഷ്യങ്ങൾ ഞങ്ങൾ നിറവേറ്റും," യൂനുസിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.
ശക്തമായ ഇന്ത്യാ വിരുദ്ധ നിലപാടുകളിലൂടെ ശ്രദ്ധേയനായ ഹാദിയുടെ കൊലപാതകം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെയും ബാധിച്ചിട്ടുണ്ട്. ഹാദിയെ വെടിവെച്ച പ്രതികൾ ഇന്ത്യയിലേക്ക് കടന്നതായി ബംഗ്ലാദേശ് പൊലീസ് സംശയം പ്രകടിപ്പിച്ചു. ഇരുരാജ്യങ്ങളും പരസ്പരം സ്ഥാനപതിമാരെ വിളിച്ചുവരുത്തി വിശദീകരണം തേടി. ഹാദിയുടെ മരണത്തിന് പിന്നാലെ ബംഗ്ലാദേശിലുടനീളം വൻ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. പലയിടങ്ങളിലും പ്രതിഷേധം അക്രമാസക്തമാവുകയും കെട്ടിടങ്ങൾക്ക് തീയിടുകയും ചെയ്തു.
2024-ൽ ഷെയ്ഖ് ഹസീന സർക്കാരിനെ പുറത്താക്കിയ വിദ്യാർത്ഥി പ്രക്ഷോഭത്തിലൂടെയാണ് ഉസ്മാൻ ഹാദി ശ്രദ്ധാകേന്ദ്രമായത്. കഴിഞ്ഞ വെള്ളിയാഴ്ച ധാക്കയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. സിംഗപ്പൂരിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിനിടെയായിരുന്നു അക്രമം നടന്നത്.