മസ്കറ്റ്: ഒമാൻ ഓയിൽ മാർക്കറ്റിംഗ് കമ്പനിയുടെ ഇന്ധന സംഭരണാങ്കത്തിന് നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ട് (OOMCO Fuel Tank Incident Oman). മസ്കറ്റ് സെക്യൂരിറ്റീസ് എക്സ്ചേഞ്ചിന് നൽകിയ ഔദ്യോഗിക അറിയിപ്പിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. ആക്രമണത്തെത്തുടർന്ന് സംഭരണാടാങ്കിന് ചെറിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
മുൻകരുതൽ നടപടിയുടെ ഭാഗമായി ബാധിക്കപ്പെട്ട സൈറ്റിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. സാങ്കേതിക പരിശോധനകൾക്കും സുരക്ഷാ വിലയിരുത്തലുകൾക്കും ശേഷം മാത്രമേ പ്രവർത്തനം പുനരാരംഭിക്കുകയുള്ളൂ എന്ന് കമ്പനി അറിയിച്ചു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അധികൃതരുമായി ചേർന്ന് തുടർനടപടികൾ സ്വീകരിച്ചു വരികയാണെന്നും ഒമകോ വ്യക്തമാക്കി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ സംഭവം. കഴിഞ്ഞ ഞായറാഴ്ചയും ചൊവ്വാഴ്ചയും ഒമാനിലെ ദുകം തുറമുഖത്തിന് നേരെ ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായിരുന്നു. ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ ദുകമിലെ ഒരു ഇന്ധന ടാങ്കിന് കേടുപാടുകൾ സംഭവിച്ചിരുന്നു. ഇറാൻ-അമേരിക്ക സംഘർഷം മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്നതിന്റെ സൂചനയായാണ് അന്താരാഷ്ട്ര നിരീക്ഷകർ ഇതിനെ കാണുന്നത്.
Summary: Oman Oil Marketing Company (OOMCO) reported that one of its fuel storage tanks was involved in an incident, resulting in minor physical damage. As a precautionary measure, operations at the affected site have been temporarily suspended for safety evaluations.

