ജറുസലേം: 2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സംഭവിച്ച കടുത്ത സുരക്ഷാ-ഇൻ്റലിജൻസ് പരാജയങ്ങളുടെ പേരിൽ ഇസ്രയേൽ പ്രതിരോധ സേനയിലെ (ഐ.ഡി.എഫ്.) മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി. ചരിത്രത്തിലാദ്യമായാണ് ഐ.ഡി.എഫ്. ഇത്തരമൊരു നടപടിയിലേക്ക് നീങ്ങുന്നതെന്നാണ് റിപ്പോർട്ട്.(October 7th attack, Strict action against top IDF officials)
സൈനിക ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ഐ.ഡി.എഫ്. ചീഫ് ഓഫ് ജനറൽ സ്റ്റാഫ്, ലെഫ്റ്റനന്റ് ജനറൽ എയാൽ സമീർ പ്രഖ്യാപിച്ചു. സമഗ്രമായ അന്വേഷണങ്ങൾക്കൊടുവിലാണ് നടപടിയെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഒക്ടോബർ 7-ലെ ഓപ്പറേഷണൽ, ഇൻ്റലിജൻസ് ചുമതല വഹിച്ചിരുന്ന നിരവധി ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി.
റിസർവ് സേവനത്തിൽ നിന്ന് നീക്കം ചെയ്ത മേജർ ജനറൽമാർ ആരോൺ ഹലിവ, ഒഡെഡ് ബാസ്യുക്, യാരോൺ ഫിങ്കൽമാൻ എന്നിവരാണ്. താക്കീത് ലഭിച്ചവർ എയർഫോഴ്‌സ് കമാൻഡർ മേജർ ജനറൽ തോമർ ബാർ, നേവി കമാൻഡർ വൈസ് അഡ്മിറൽ ഡേവിഡ് സാർ സലാമ, മേജർ ജനറൽ ഷ്‌ലോമി ബിൻഡർ എന്നിവരാണ്. മറ്റ് നിരവധി ബ്രിഗേഡിയർ ജനറൽമാരെയും കേണൽമാരെയും റിസർവ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുകയോ നിർബന്ധിത വിരമിക്കലിന് നിർദേശിക്കുകയോ ചെയ്തിട്ടുണ്ട്.
ഗാസ ആസ്ഥാനമായുള്ള ഹമാസിൻ്റെ ആക്രമണം പശ്ചിമേഷ്യയെ വലച്ച യുദ്ധത്തിന് വഴിതുറന്നിരുന്നു. ആക്രമണത്തിൽ 1,200-ൽ അധികം ഇസ്രയേലികൾ കൊല്ലപ്പെടുകയും ഏകദേശം 240 പേരെ ബന്ദികളാക്കുകയും ചെയ്തു. ഇൻ്റലിജൻസ്, സേനയുടെ മുന്നറിയിപ്പ് സംവിധാനങ്ങൾ, കമാൻഡ് എന്നിവയിലെ വലിയ പരാജയങ്ങളാണ് ആക്രമണം തടയാൻ സാധിക്കാതിരുന്നതിന് പിന്നിലെന്ന് ലെഫ്റ്റനന്റ് ജനറൽ സമീർ വ്യക്തമാക്കി.
ഇസ്രയേൽ പൗരന്മാരെ സംരക്ഷിക്കുക എന്ന ഐ.ഡി.എഫിന്റെ പ്രാഥമിക ദൗത്യം പരാജയപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഷങ്ങളോളം തോളോടുതോൾ ചേർന്ന് പോരാടിയ ആളുകൾക്കെതിരെ ഇത്തരമൊരു തീരുമാനം എടുക്കുന്നത് എളുപ്പമായിരുന്നില്ലെന്നും, നടപടികൾ നേരിടുന്ന പലരും രാജ്യത്തിന് സുപ്രധാന യുദ്ധകാല നേട്ടങ്ങൾ നൽകിയിട്ടുണ്ടെന്നും സമീർ പറഞ്ഞു. രാജ്യത്തെ സേവിച്ചവരെ അപകീർത്തിപ്പെടുത്തുന്ന സാമൂഹിക പ്രവണതയ്‌ക്കെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തു.