

സോൾ:വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ. ചൈനീസ് അതിർത്തിക്കടുത്തുള്ള ഉത്തര കൊറിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ നിന്നാണ് ഹ്രസ്വദൂര മിസൈൽ വിക്ഷേപിച്ചത്. ഈ മിസൈൽ ഏകദേശം 700 കിലോമീറ്റർ ദൂരം സഞ്ചരിച്ചതായി ദക്ഷിണ കൊറിയൻ സൈന്യം വ്യക്തമാക്കി.
വിക്ഷേപണത്തിനുള്ള തയ്യാറെടുപ്പുകൾ യു.എസിൻ്റെയും ദക്ഷിണ കൊറിയയുടെയും നിരീക്ഷണ സംവിധാനങ്ങൾ മുൻപേ കണ്ടെത്തിയിരുന്നു.മിസൈൽ പരീക്ഷണം ജപ്പാനും സ്ഥിരീകരിച്ചു.മിസൈൽ ജപ്പാൻ്റെ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് പുറത്താണ് പതിച്ചതെന്നും, നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ജപ്പാൻ പ്രധാനമന്ത്രി സനയ് തകയ്ചി അറിയിച്ചു.
അന്താരാഷ്ട്ര പ്രതികരണങ്ങൾ
ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണത്തോട് ലോകരാജ്യങ്ങൾ വ്യത്യസ്തമായാണ് പ്രതികരിച്ചത്:
പരീക്ഷണത്തെ റഷ്യ പരസ്യമായി പിന്തുണച്ചു. "ഉത്തര കൊറിയയിലെ ഞങ്ങളുടെ സുഹൃത്തുക്കൾക്ക് അവരുടെ സുരക്ഷ ഉറപ്പാക്കാനും അതിനായി നടപടികൾ സ്വീകരിക്കാനുമുള്ള നിയമാനുസൃതമായ അവകാശത്തെ മാനിക്കുന്നു," എന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണത്തെ "അങ്ങേയറ്റം പൊറുക്കാനാവാത്തത്" എന്നാണ് യു.എസ്. വിശേഷിപ്പിച്ചത്.മിസൈൽ പരീക്ഷണത്തെ ജർമനിയും അപലപിച്ചു.