പ്യോംങ്യാംഗ്: ഇറാനെതിരായ യുഎസ് ആക്രമണത്തെ ശക്തമായി അപലപിച്ച് ഉത്തര കൊറിയ. അമേരിക്ക നടത്തുന്ന ആക്രമണങ്ങള്‍ ഐക്യരാഷ്ട്ര സഭ ഉടമ്പടിയുടെ ലംഘനമാണെന്ന് ഉത്തര കൊറിയ വിദേശകാര്യ വക്താവ് പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയോടെ ഇസ്രായേലിന്റെ നിരന്തരമായ യുദ്ധനീക്കങ്ങളും അതിര്‍ത്തി വ്യാപിപ്പിക്കാനുള്ള ശ്രമവുമാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രത്തിന്റെ പരമാധികാര സുരക്ഷയെ ആക്രമണത്തിലൂടെ ചവിട്ടിമെതിച്ച് കൊണ്ട് അമേരിക്ക നടത്തുന്ന ഇറാനെതിരായ ആക്രമണത്തെ ഉത്തരകൊറിയ ശക്തമായി അപലപിക്കുന്നുവെന്നാണ് വിദേശകാര്യ വക്താവ് പറഞ്ഞത്. യുഎസിന്റെയും ഇസ്രായേലിന്റെയും നടപടികളെ ഏകകണ്ഠമായി എതിര്‍ക്കുകയും നിരാകരിക്കുകയും വേണമെന്ന് അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. യുഎസിന്റെയും ഇസ്രായേലിന്റെയും നടപടികള്‍ക്കെതിരെ ശബ്ദമുയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഇറാനും ഉത്തരകൊറിയയും ഊഷ്മളമായ ബന്ധം നിലനിര്‍ത്തുകയും സൈനിക സാങ്കേതികവിദ്യ വികസിപ്പിക്കുന്നതില്‍ സഹകരിക്കുന്നതായും സംശയങ്ങൾ ഉള്ളതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.