ഡാകാർ: ലോകപ്രശസ്ത നൈജീരിയൻ എഴുത്തുകാരനും 1986-ലെ സാഹിത്യ നോബേൽ സമ്മാന ജേതാവുമായ വൊലേ സോയിങ്കയുടെ യുഎസ് വീസ റദ്ദാക്കി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ യുഗാണ്ടയിലെ മുൻ ഏകാധിപതിയായ ഈദി അമീൻ്റെ 'വെള്ളക്കാരനായ പതിപ്പ്' എന്ന് വിശേഷിപ്പിച്ച് ഈയിടെ നടത്തിയ പരാമർശമാകാം നടപടിക്ക് കാരണമെന്ന് 91 വയസ്സുകാരനായ സോയിങ്ക പ്രതികരിച്ചു.(Nobel laureate Wole Soyinka's US visa revoked)
സോയിങ്ക ഏറെക്കാലം യുഎസിൽ അധ്യാപകനായിരുന്നു. അദ്ദേഹത്തിന് സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡും ഉണ്ടായിരുന്നു. ട്രംപ് ആദ്യതവണ യുഎസ് പ്രസിഡൻ്റായ 2017-ൽ പ്രതിഷേധസൂചകമായി സോയിങ്ക തൻ്റെ ഗ്രീൻ കാർഡ് നശിപ്പിച്ചിരുന്നു.
വീസ നൽകിയ ശേഷം കൂടുതൽ വിവരങ്ങൾ ലഭിച്ചതിനാലാണ് നടപടിയെന്നാണ് യുഎസ് അധികൃതർ സോയിങ്കയ്ക്ക് നൽകിയ അറിയിപ്പ്. സന്ദർശന വീസ ആവശ്യമെങ്കിൽ വീണ്ടും അപേക്ഷിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. "ഇനി അപേക്ഷിക്കുന്നില്ല," എന്ന് അദ്ദേഹം വ്യക്തമാക്കി.
"ഇത് എന്നെക്കുറിച്ചല്ല. എനിക്ക് യുഎസിലേക്ക് മടങ്ങുന്നതിന് താൽപര്യമില്ല. പക്ഷേ, ഇതിലൊരു തത്വം ഉൾക്കൊള്ളുന്നുണ്ട്. മനുഷ്യൻ എവിടെയായിരുന്നാലും മാന്യമായി പെരുമാറാൻ അർഹരാണ്. എൻ്റെ വീസ റദ്ദാക്കിയതിൽ ഞാൻ വളരെ സംതൃപ്തനാണെന്ന് കോൺസുലേറ്റിന് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു."