കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ഉടമ്പടി അംഗീകരിക്കാൻ സഖ്യകക്ഷിയായ അമേരിക്കയിൽ നിന്ന് കടുത്ത സമ്മർദ്ദം നേരിടുന്നതിനിടെ, രാജ്യത്തിന്റെ ദേശീയ താൽപര്യങ്ങളിലോ പരമാധികാരത്തിലോ വിട്ടുവീഴ്ച ചെയ്യില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളൊദിമിർ സെലെൻസ്‌കി വ്യക്തമാക്കി. നിർദ്ദിഷ്ട കരാറിൽ ഭേദഗതികൾ ആവശ്യപ്പെടുമെന്നും ബദൽ മാർഗങ്ങൾ നിർദ്ദേശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(No compromise on national interests, says Zelenskyy )
റഷ്യക്ക് ഗുണകരമായ നിരവധി വ്യവസ്ഥകളുള്ള കരാറിന് വഴങ്ങാൻ അമേരിക്ക യുക്രെയ്‌നുമേൽ സമ്മർദ്ദം ചെലുത്തുന്നതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് സെലെൻസ്‌കിയുടെ പ്രതികരണം. നവംബർ 27-നകം കരാറിൽ ഒപ്പിടണമെന്നാണ് ട്രംപ് പറഞ്ഞത്.
കരാർ അംഗീകരിച്ചില്ലെങ്കിൽ യുക്രെയ്‌നുള്ള ആയുധസഹായവും ഇന്റലിജൻസ് കൈമാറ്റവും നിർത്തലാക്കും. ട്രംപ് ഭരണകൂടം തയാറാക്കിയ 28 ഇന കരാറിന്റെ കരടിൽ റഷ്യയുടെ ദീർഘകാല ആവശ്യങ്ങൾ ഉൾപ്പെടുന്ന നിരവധി വ്യവസ്ഥകളാണ് ഉള്ളത്. യുദ്ധത്തിൽ റഷ്യ പിടിച്ചെടുത്ത യുക്രെയ്‌ന്റെ അഞ്ച് മേഖലകൾ റഷ്യയ്ക്ക് വിട്ടുകൊടുക്കണം.
സൈനികരുടെ എണ്ണം കുറയ്ക്കണം. 100 ദിവസത്തിനകം യുക്രെയ്‌നിൽ തിരഞ്ഞെടുപ്പ് നടത്തണം. ട്രംപിന്റെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ പോരാടുമെന്നുമാണ് സെലെൻസ്‌കിയുടെ പുതിയ നിലപാട് വ്യക്തമാക്കുന്നത്.