

മെയ്ദുഗുരി: നൈജീരിയയിലെ ബോർണോ സ്റ്റേറ്റിലെ അൽ-അദും പള്ളിയിൽ ബുധനാഴ്ച വൈകുന്നേരം നടന്ന ചാവേർ ആക്രമണത്തിൽ അഞ്ച് വിശ്വാസികൾ കൊല്ലപ്പെട്ടു (Nigeria Mosque Attack). വൈകുന്നേരം 6 മണിയോടെ പ്രാർത്ഥനയ്ക്കായി വിശ്വാസികൾ ഒത്തുകൂടിയ സമയത്താണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റ 35 പേരെ മെയ്ദുഗുരി ടീച്ചിംഗ് ഹോസ്പിറ്റലിലും സ്റ്റേറ്റ് സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.
ഗംബോരു മാർക്കറ്റിന് സമീപമുള്ള പള്ളിയിലാണ് സ്ഫോടനം നടന്നത്. പ്രാർത്ഥനയ്ക്കിടെ പെട്ടെന്നുണ്ടായ സ്ഫോടനം വലിയ പരിഭ്രാന്തി പരത്തി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ മേഖലയിൽ സജീവമായ ബോക്കോ ഹറാം, ഐഎസ്ഡബ്ല്യുഎപി എന്നീ ഭീകരസംഘടനകളെയാണ് അധികൃതർ സംശയിക്കുന്നത്. ക്രൂരവും മനുഷ്യത്വരഹിതവുമായ നടപടിയെന്ന് ബോർണോ സ്റ്റേറ്റ് ഗവർണർ ബാബഗാന സുലും ആക്രമണത്തെ വിശേഷിപ്പിച്ചു. ആരാധനാലയങ്ങളിലും പൊതുസ്ഥലങ്ങളിലും ജാഗ്രത പാലിക്കാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
പോലീസ് ബോംബ് ഡിസ്പോസൽ സ്ക്വാഡ് സ്ഥലത്ത് കൂടുതൽ പരിശോധനകൾ നടത്തുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വക്താവ് കെന്നത്ത് ദാസോ അറിയിച്ചു. കഴിഞ്ഞ 15 വർഷമായി നൈജീരിയയുടെ വടക്കുകിഴക്കൻ മേഖലകളിൽ ഇസ്ലാമിസ്റ്റ് വിമതർ സിവിലിയന്മാരെയും ആരാധനാലയങ്ങളെയും ലക്ഷ്യമിട്ട് നിരന്തരം ആക്രമണങ്ങൾ നടത്തിവരികയാണ്.
At least five worshippers were killed and 35 others injured in a suspected suicide bombing at the Al-Adum mosque in Maiduguri, Nigeria, during evening prayers. Borno State Governor Babagana Zulum condemned the "barbaric" attack, which took place in a region long plagued by insurgencies from groups like Boko Haram and ISWAP. While no group has claimed responsibility, security forces have cordoned off the area and launched a full investigation into the blast.