അബുജ: നൈജീരിയയിലെ പ്ലേറ്റു സംസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഖനിയിൽ കാർബൺ മോണോക്സൈഡ് വിഷവാതകം ശ്വസിച്ച് 37 തൊഴിലാളികൾ മരിച്ചു (Nigeria Mine Accident). ബുധനാഴ്ച രാവിലെ വാസെ മേഖലയിലെ കാമ്പാനി കമ്മ്യൂണിറ്റിയിലാണ് അപകടം നടന്നത്. ഖനിക്കുള്ളിൽ കുടുങ്ങിയ 25 പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന ഒരു ഈയ ഖനിയിൽ അടിഞ്ഞുകൂടിയ ധാതുക്കളിൽ നിന്ന് പുറത്തുവന്ന വിഷവാതകമാണ് ദുരന്തത്തിന് കാരണമായതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഖനിക്കുള്ളിലെ വിഷവാതകത്തെക്കുറിച്ച് ധാരണയില്ലാതിരുന്ന ഗ്രാമീണർ ധാതുക്കൾ ശേഖരിക്കാനായി തുരങ്കത്തിനുള്ളിലേക്ക് പ്രവേശിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് ഖനന മന്ത്രി ഡെലെ അലേക്ക് വ്യക്തമാക്കി. സംഭവത്തെത്തുടർന്ന് സുരക്ഷാ സേന ഖനി പ്രദേശം വളയുകയും ഖനന പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ ഉത്തരവിടുകയും ചെയ്തു.
നൈജീരിയയിൽ അനധികൃത ഖനനം വലിയൊരു സുരക്ഷാ വെല്ലുവിളിയായി തുടരുകയാണ്. സർക്കാർ മേൽനോട്ടമോ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളോ ഇല്ലാതെ പ്രവർത്തിക്കുന്ന ഇത്തരം ഖനികളിൽ അപകടങ്ങൾ പതിവാണ്. കഴിഞ്ഞ വർഷം സാംഫാറ സംസ്ഥാനത്തുണ്ടായ സമാനമായ അപകടത്തിൽ 18 പേർ കൊല്ലപ്പെട്ടിരുന്നു. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ധാതുസമ്പത്തിന് വേണ്ടിയുള്ള തിരച്ചിൽ പലപ്പോഴും ഇത്തരം വലിയ ദുരന്തങ്ങളിലാണ് അവസാനിക്കുന്നത്.
Summary: At least 37 miners died and 25 were hospitalized due to carbon monoxide poisoning at a dormant lead mine in central Nigeria’s Plateau State.



