അബുജ: നൈജീരിയയിൽ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും പുരോഹിതൻ ഉൾപ്പെടെ 11 പേരെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു (Nigeria violence). വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ കടുന സംസ്ഥാനത്തുള്ള കൗരു (Kauru) പ്രദേശത്ത് ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു ആക്രമണം.
കടുനയിലെ കത്തോലിക്കാ രൂപതയായ കഫഞ്ചനിലെ പുരോഹിതന്റെ വസതിയിലാണ് തോക്കുധാരികൾ ആദ്യം ആക്രമണം നടത്തിയത്. വസതിയിൽ അതിക്രമിച്ചു കയറിയ സംഘം പുരോഹിതനെയും മറ്റ് പത്ത് പേരെയും തട്ടിക്കൊണ്ടുപോയി. കഴിഞ്ഞ ദിവസം ക്വാറ (Kwara) സംസ്ഥാനത്തെ വോറോ, നുകു ഗ്രാമങ്ങളിൽ നടന്ന ആക്രമണത്തിൽ 162 പേർ കൊല്ലപ്പെട്ടിരുന്നു. തോക്കുധാരികൾ വീടുകൾ തകർക്കുകയും വ്യാപകമായി കൊള്ള നടത്തുകയും ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചു.
ജനുവരിയിൽ കടുനയിലെ മൂന്ന് പള്ളികളിൽ നിന്നായി 150-ലധികം പേരെ തട്ടിക്കൊണ്ടുപോയിരുന്നു. കൂടാതെ, ഒരു കത്തോലിക്കാ സ്കൂളിലെ 300-ഓളം വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയ സംഭവം ആഗോളതലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
നൈജീരിയയുടെ വടക്കൻ മേഖലകളിൽ സായുധ സംഘങ്ങളുടെ (Bandits) സ്വാധീനം വർദ്ധിച്ചുവരുന്നത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. മോചനദ്രവ്യം ആവശ്യപ്പെട്ടാണ് മിക്ക തട്ടിക്കൊണ്ടുപോകലുകളും നടക്കുന്നത്. കടുനയിലെ പുതിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായി സുരക്ഷാ സേന അറിയിച്ചു.



