വാഷിങ്ടൺ: വെനസ്വേലയിൽ യുഎസ് സൈന്യം നടത്തിയ അതിസാഹസികമായ ഓപ്പറേഷൻ സമയത്ത് പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കും ഭാര്യ സിലിയ ഫ്‌ളോറസിനും പരിക്കേറ്റതായി വെളിപ്പെടുത്തൽ. യുഎസ് ഡെൽറ്റ ഫോഴ്സ് ഉദ്യോഗസ്ഥരിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർക്ക് പരിക്കേറ്റതെന്ന് യുഎസ് ഉന്നത ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.(Nicolás Maduro and his wife reportedly suffered head injuries during a US military operation)
യുഎസ് ഉദ്യോഗസ്ഥർ എംപിമാർക്ക് നൽകിയ വിശദീകരണം പ്രകാരം സൈന്യം വളഞ്ഞപ്പോൾ മഡുറോയും ഭാര്യയും തങ്ങളുടെ താമസസ്ഥലത്തെ ഒരു സ്റ്റീൽ വാതിലിന് പിന്നിൽ ഒളിക്കാൻ ശ്രമിച്ചു. എന്നാൽ വാതിലിന്റെ ഫ്രെയിമിന് ഉയരം കുറവായതിനാൽ ഓടുന്നതിനിടയിൽ ഇരുവരുടെയും തല അതിലിടിച്ച് പരിക്കേൽക്കുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയപ്പോൾ ഫ്‌ളോറസിന്റെ തലയിൽ ബാൻഡേജുകൾ ഉണ്ടായിരുന്നു. മഡുറോയ്ക്ക് ഇരിക്കാനും എഴുന്നേൽക്കാനും ബുദ്ധിമുട്ടുള്ളതായി നിരീക്ഷിക്കപ്പെട്ടു. വാരിയെല്ലുകൾക്ക് ഒടിവുണ്ടെന്ന് സംശയിക്കുന്നതായും വിദഗ്ധ പരിശോധന വേണമെന്നും ഇവരുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു.
മഡുറോയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ക്യൂബൻ പ്രതിരോധ സേനയുമായി യുഎസ് സൈന്യം കനത്ത വെടിവെപ്പ് നടത്തി. തങ്ങളുടെ 32 സൈനിക-പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ക്യൂബൻ സർക്കാർ സ്ഥിരീകരിച്ചു. ഡെൽറ്റ ഫോഴ്‌സ് ഓപ്പറേറ്റർമാർക്കും ഏറ്റുമുട്ടലിൽ പരിക്കേറ്റിട്ടുണ്ട്, എന്നാൽ ഇത് ജീവന് ഭീഷണിയുള്ളതല്ല.
കാരക്കാസിൽ ഏകദേശം 200 യുഎസ് സൈനികരാണ് ഓപ്പറേഷനായി നിലയുറപ്പിച്ചിരുന്നത്. ഈ സൈനിക നടപടി വെനസ്വേലയിലെ 'ഭരണമാറ്റത്തിനുള്ള' ശ്രമമല്ലെന്ന് യുഎസ് ഉദ്യോഗസ്ഥർ എംപിമാരോട് വിശദീകരിച്ചു. നിലവിൽ ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ ഡെൽസി റോഡ്രിഗസുമായി സഹകരിച്ച് പോകാനാണ് യുഎസ് തീരുമാനം.
പ്രതിപക്ഷ നേതാവ് മരിയ കൊറി മച്ചാഡോയെ യുഎസ് പിന്തുണയ്ക്കുന്നുണ്ടെങ്കിലും, അവർക്ക് വെനസ്വേലൻ സൈന്യത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വിലയിരുത്തൽ. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് എന്നിവരുൾപ്പെടെയുള്ള ഉന്നത സംഘമാണ് ഈ രഹസ്യ വിവരങ്ങൾ കോൺഗ്രസിന് കൈമാറിയത്.