വാഷിംഗ്ടൺ: പ്രിയങ്ക ചോപ്രയുടെയും നിക് ജോനാസിന്റെയും മകൾ മാൾട്ടി മേരിയുടെ ജനനത്തെക്കുറിച്ചും അതിജീവനത്തെക്കുറിച്ചുമുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് നിക് ജോനാസ് (Nick Jonas). ജയ് ഷെട്ടിയുടെ ‘ഓൺ പർപ്പസ്’ എന്ന പോഡ്‌കാസ്റ്റിലാണ് നിക് ആ ദിനങ്ങളെക്കുറിച്ച് മനസ്സ് തുറന്നത്. 2022 ജനുവരിയിൽ വാടക ഗർഭധാരണത്തിലൂടെയാണ് മാൾട്ടി ജനിച്ചത്. എന്നാൽ നിശ്ചയിച്ച സമയത്തിന് മൂന്ന് മാസം മുമ്പ് ജനിച്ച മാൾട്ടിയുടെ ജീവൻ വലിയ പ്രതിസന്ധിയിലായിരുന്നു.
ജനിച്ച സമയത്ത് മാൾട്ടിക്ക് വെറും 800 ഗ്രാം മാത്രമായിരുന്നു തൂക്കം. “ജനിച്ചപ്പോൾ മകളുടെ ശരീരം നീലിച്ച അവസ്ഥയിലായിരുന്നു. അവിടുത്തെ ഡോക്ടർമാരും നേഴ്‌സുമാരും മാലാഖമാരെപ്പോലെ പ്രവർത്തിച്ച് ഉടൻ തന്നെ കൃത്രിമ ശ്വാസം നൽകി ജീവൻ നിലനിർത്തുകയായിരുന്നു,” നിക് പറഞ്ഞു. തുടർന്ന് മൂന്നര മാസത്തോളം കുഞ്ഞ് എൻഐസിയുവിൽ കഴിഞ്ഞു. ഈ സമയത്തിനിടയിൽ ആറ് തവണയാണ് കുഞ്ഞിന് രക്തമാറ്റം നടത്തിയത്. കോവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്ന ആ കാലത്ത് പ്രിയങ്കയും നിക്കും 12 മണിക്കൂർ ഷിഫ്റ്റുകൾ എടുത്താണ് ആശുപത്രിയിൽ കുഞ്ഞിനൊപ്പം സമയം ചിലവഴിച്ചിരുന്നത്.
ആശുപത്രിയിലെ മണവും അവിടുത്തെ അന്തരീക്ഷവും ഇപ്പോഴും ഉള്ളിലുണ്ടെന്ന് നിക് വികാരാധീനനായി പറഞ്ഞു. ഓരോ ദിവസവും ഒരു സമ്മാനമായാണ് ഇപ്പോൾ കാണുന്നതെന്നും മാൾട്ടി ഇപ്പോൾ പൂർണ്ണ ആരോഗ്യവതിയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. പ്രിയങ്ക ചോപ്രയും മുൻപ് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു. തന്റെ കൈപ്പത്തിയേക്കാൾ ചെറുതായിരുന്നു ജനിച്ചപ്പോൾ മാൾട്ടിയെന്നും മകൾ ജീവിക്കുമോ എന്ന് ഉറപ്പില്ലാത്ത നിമിഷങ്ങളായിരുന്നു അതെന്നും പ്രിയങ്ക പറഞ്ഞിരുന്നു.

