ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഇന്ത്യൻ വംശജനും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ സൊഹ്റാൻ മംദാനിയുടെ വിജയം പ്രവചിക്കുന്നതാണ് പുറത്തുവരുന്ന സർവേ ഫലങ്ങൾ.(New York mayoral election today, Surveys suggest Indian-origin Zohran Mamdani)
അവസാനഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ, ഇന്ത്യൻ വംശജനായ മംദാനിക്കാണ് സർവേ ഫലങ്ങളിൽ മേൽക്കൈ. സ്വതന്ത്ര സ്ഥാനാർത്ഥി ആൻഡ്രൂ ക്യൂമോയുടേയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് ലീവയുടേയും ലീഡ് കുറയുന്നത് മംദാനിയുടെ വിജയസാധ്യത വർദ്ധിപ്പിക്കുന്നു.
ഈ മേയർ തിരഞ്ഞെടുപ്പ് ട്രംപ് ഭരണകൂടത്തിന്റെ ഒരു ജനഹിതപരിശോധനയാണെന്ന വിലയിരുത്തലുമുണ്ട്. മംദാനി വിജയിച്ചാൽ അത് കോർപ്പറേറ്റുകൾക്കും വലതുപക്ഷത്തിനും കനത്ത തിരിച്ചടിയാകും.
ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിക്കെതിരെ കടുത്ത വിമർശനമാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടരുന്നത്. മംദാനി ജയിച്ചാൽ ന്യൂയോർക്കിനുള്ള ഫെഡറൽ ഫണ്ട് നിയന്ത്രിക്കുമെന്നാണ് ട്രംപിന്റെ പ്രധാന ഭീഷണി. മംദാനിയെ 'കമ്മ്യൂണിസ്റ്റ്' എന്നും 'മോശം സ്ഥാനാർത്ഥി' എന്നും ട്രംപ് തുടക്കം മുതൽ വിമർശിച്ചിരുന്നു.
മംദാനി വിജയിച്ചാൽ സൈന്യത്തെ ഉപയോഗിച്ച് നഗരം ആക്രമിക്കുമെന്നും ഫെഡറൽ സഹായം നിർത്തലാക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ന്യൂയോർക്കിലെ തിരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. വോട്ടെണ്ണൽ പൂർത്തിയാകുന്നതോടെ ഫലം വ്യക്തമാകും.