ഫ്ലോറിഡ: വർഷങ്ങൾക്കപ്പുറം മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക് എത്തിക്കാനുള്ള നാസയുടെ ചരിത്രപരമായ ആർട്ടിമിസ് 2 ദൗത്യം നിർണ്ണായക ഘട്ടം പിന്നിട്ടു. വിക്ഷേപണത്തിന് മുന്നോടിയായി നടത്തുന്ന ‘വെറ്റ് ഡ്രെസ് റിഹേഴ്‌സൽ’ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ വിജയകരമായി പൂർത്തിയാക്കി.(NASA’s Artemis 2 wet dress rehearsal success)
യഥാർത്ഥ വിക്ഷേപണത്തിന് തൊട്ടുമുൻപുള്ള ഒരു പരീക്ഷണമാണിത്. 322 അടി ഉയരമുള്ള ഭീമൻ എസ്.എൽ.എസ് റോക്കറ്റിൽ അതിശീതീകരിച്ച ദ്രാവക ഇന്ധനം നിറച്ച് വിക്ഷേപണത്തിന്റെ കൗണ്ട് ഡൗൺ വരെയുള്ള ഘട്ടങ്ങൾ കൃത്യമായി പരിശോധിച്ചു. മുൻപ് നടന്ന പരീക്ഷണങ്ങളിൽ ഹൈഡ്രജൻ ചോർച്ച ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉണ്ടായെങ്കിലും ഇത്തവണ അവയൊന്നും ആവർത്തിച്ചില്ല എന്നത് ദൗത്യത്തിന് വലിയ കരുത്ത് നൽകുന്നു.
1972-ലെ അപ്പോളോ 17-ന് ശേഷം ചന്ദ്രനിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ടുപോകുന്ന ആദ്യ ദൗത്യമാണിത്. ചന്ദ്രനെ വലംവെച്ച് സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങുക എന്നതാണ് ലക്ഷ്യം. ദൈർഘ്യം 10 ദിവസം ആണ്. ഒറൈയോൺ പേടകത്തിൽ ആണ് യാത്ര. 2027-ലോ 2028-ലോ നടക്കുന്ന ആർട്ടിമിസ് 3 ദൗത്യത്തിലൂടെയാകും മനുഷ്യൻ വീണ്ടും ചന്ദ്രോപരിതലത്തിൽ കാൽ കുത്തുക. നാലംഗ സംഘമാണ് ഈ ദൗത്യത്തിലുള്ളത്. റീഡ് വൈസ്‌മാൻ: മിഷൻ കമാൻഡർ, വിക്‌ടർ ഗ്ലോവർ: പൈലറ്റ്, ക്രിസ്റ്റീന കോച്ച്: മിഷൻ സ്പെഷ്യലിസ്റ്റ്, ജെറമി ഹാൻസെൺ: മിഷൻ സ്പെഷ്യലിസ്റ്റ് എന്നിവരാണ് അംഗങ്ങൾ.



