ഒസാക്ക: ജപ്പാനിലെ മൂന്നാമത്തെ വലിയ നഗരമായ ഒസാക്കയിലെ പഴകിയ കുടിവെള്ള വിതരണ ശൃംഖല നന്നാക്കാൻ അജ്ഞാതനായ ഒരു ദാതാവ് നൽകിയത് 21 കിലോഗ്രാം സ്വർണ്ണക്കട്ടികൾ (Mystery Gold Bar Donation). ഏകദേശം 30 കോടിയിലധികം ഇന്ത്യൻ രൂപ (560 ദശലക്ഷം യെൻ) വിലമതിക്കുന്നതാണ് ഈ സ്വർണ്ണശേഖരമെന്ന് ഒസാക്ക മേയർ ഹിഡെയുകി യോകോയാമ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ നവംബറിലാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വ്യക്തി ഈ വൻ തുക നഗരസഭയ്ക്ക് കൈമാറിയത്.
ഒസാക്ക നഗരത്തിലെ ജല-മലിനജല പൈപ്പുകൾ പലതും 40 വർഷത്തിലധികം പഴക്കമുള്ളവയാണ്. 2024 സാമ്പത്തിക വർഷത്തിൽ മാത്രം 90-ലധികം സ്ഥലങ്ങളിൽ പൈപ്പ് പൊട്ടി വെള്ളം ചോർന്നതായി ജല അതോറിറ്റി റിപ്പോർട്ട് ചെയ്തിരുന്നു. പൈപ്പുകൾ മാറ്റുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും വൻതുക ആവശ്യമായിരിക്കെ, ഈ സ്വർണ്ണ സംഭാവന വലിയ അനുഗ്രഹമാണെന്ന് മേയർ പറഞ്ഞു. ഇതേ വ്യക്തി തന്നെ മുൻപ് അഞ്ച് ലക്ഷം യെൻ പൈപ്പ് അറ്റകുറ്റപ്പണികൾക്കായി പണമായി നൽകിയിരുന്നുവെന്നും അധികൃതർ വെളിപ്പെടുത്തി.
ജപ്പാനിലെ ആകെ കുടിവെള്ള പൈപ്പുകളിൽ 20 ശതമാനവും അവയുടെ കാലാവധി കഴിഞ്ഞവയാണ്. കഴിഞ്ഞ വർഷം സൈതാമ പ്രവിശ്യയിൽ പൈപ്പ് പൊട്ടി റോഡിൽ വലിയ കുഴി രൂപപ്പെടുകയും ട്രക്ക് ഡ്രൈവർ കൊല്ലപ്പെടുകയും ചെയ്ത സംഭവം രാജ്യവ്യാപകമായി പൈപ്പുകൾ മാറ്റുന്നതിനുള്ള നടപടികൾക്ക് വേഗത കൂട്ടിയിരുന്നു. എന്നാൽ ബജറ്റ് പ്രതിസന്ധി മൂലം പല നഗരങ്ങളിലും ഈ പണികൾ സ്തംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അജ്ഞാതന്റെ സ്വർണ്ണ സംഭാവന ഒസാക്കയ്ക്ക് തുണയായത്. സ്വർണ്ണം വിറ്റുകിട്ടുന്ന പണം പൈപ്പുകളുടെ നവീകരണത്തിനായി ഉപയോഗിക്കുമെന്ന് സിറ്റി വാട്ടർ വർക്ക്സ് ബ്യൂറോ അറിയിച്ചു.
Summary: A mystery donor gifted 21kg of gold bars worth approximately $3.6 million to the city of Osaka to help repair its aging water and sewage pipes.

