ധാക്ക: ബംഗ്ലാദേശിൽ മതനിന്ദ ആരോപിച്ച് ദീപു ചന്ദ്രദാസ് (30) എന്ന യുവാവിനെ ഒരു സംഘം ആളുകൾ ക്രൂരമായി കൊലപ്പെടുത്തി. പ്രവാചകനെതിരെ മോശം പരാമർശം നടത്തിയെന്ന് ആരോപിച്ചായിരുന്നു മർദനം. കൊലപ്പെടുത്തിയ ശേഷം മൃതദേഹം മരത്തിൽ കെട്ടിയിട്ട് കത്തിച്ചതായും റിപ്പോർട്ട് ചെയ്യുന്നു.(Mob lynching in Bangladesh, Hindu youth beaten to death and burned)
പ്രാദേശിക വസ്ത്ര നിർമ്മാണ ശാലയിലെ ജീവനക്കാരനായ ദീപു ചന്ദ്രദാസ് താമസിക്കുന്ന സ്ഥലത്തുനിന്നാണ് വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ ജനക്കൂട്ടം പിടികൂടിയത്. അതിശക്തമായ മർദനമേറ്റ് യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെ മൃതദേഹം പരസ്യമായി പ്രദർശിപ്പിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു.
പോലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ സംഭവത്തിൽ ഇതുവരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല എന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ സംഭവത്തെ ശക്തമായി അപലപിച്ചു.
കുറ്റവാളികളെ ആരെയും വെറുതെ വിടില്ലെന്നും പുതിയ ബംഗ്ലാദേശിൽ ഇത്തരം അക്രമങ്ങൾക്ക് സ്ഥാനമില്ലെന്നും സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. അക്രമം, തീവെപ്പ്, സ്വത്തുനാശം എന്നിവയെ സർക്കാർ ശക്തമായ ഭാഷയിൽ അപലപിക്കുന്നതായി പ്രസ് സെക്രട്ടറി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.