ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസിൽ പൊള്ളലേറ്റ രോഗിയുമായി വന്ന മെക്‌സിക്കൻ നാവികസേനയുടെ വിമാനം തകർന്നു വീണ് അഞ്ച് മരണം. കൊല്ലപ്പെട്ടവരിൽ രണ്ടു വയസുള്ള കുഞ്ഞും ഉൾപ്പെടുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ടെക്‌സസിലെ ഗാല്‍വെസ്റ്റണ്‍ ബേയിലാണ് വിമാനം അപകടത്തിൽപ്പെട്ടത്. എട്ടു പേർ സഞ്ചരിച്ചിരുന്ന വിമാനത്തിലെ രണ്ടു പേരെ രക്ഷപ്പെടുത്തി. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്.(Mexican Navy plane crashes in US, 5 people including 2-year-old die tragically)
പൊള്ളലേറ്റ കുട്ടികളെ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുവരുന്ന മെക്സിക്കൻ സന്നദ്ധ സംഘടനയായ 'മിച്ചൗ ആൻഡ് മൗ ഫൗണ്ടേഷന്റെ' മെഡിക്കൽ മിഷന്റെ ഭാഗമായിരുന്നു ഈ വിമാനം. നാല് നാവികസേനാ ഉദ്യോഗസ്ഥരും നാല് സാധാരണക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
മെക്‌സിക്കൻ സംസ്ഥാനമായ യുകാറ്റനിലെ മെറിഡയില്‍ നിന്ന് പറന്നുയര്‍ന്ന ഇരട്ട ടര്‍ബോ എൻജിൻ വിമാനം ഗാല്‍വെസ്റ്റണ്‍ സ്‌കോള്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോഴാണ് കടലിൽ പതിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 3:17 ഓടെയായിരുന്നു അപകടം. വിമാനം പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു. സമീപവാസികളും കോസ്റ്റ് ഗാർഡും ചേർന്ന് നടത്തിയ തിരച്ചിലിലാണ് രണ്ടു പേരെ ജീവനോടെ പുറത്തെടുത്തത്.
അപകടസമയത്ത് ഗാൽവെസ്റ്റൺ തീരത്ത് അതിശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. കാഴ്ചപരിധി കുറഞ്ഞതാണോ അപകടകാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.