ബെലേം : ബ്രസീലിലെ ബെലേമിൽ നടന്നുവരുന്ന ലോക കാലാവസ്ഥാ ഉച്ചകോടിയുടെ (COP–30) വേദിയിൽ വൻ തീപിടിത്തം. തീപിടിത്തത്തെ തുടർന്ന് കനത്ത പുകയുയർന്നു, പുക ശ്വസിച്ച 13 പേർക്ക് ഉച്ചകോടി നടക്കുന്ന സ്ഥലത്ത് വെച്ച് തന്നെ ചികിത്സ നൽകി.(Massive fire breaks out at summit venue in Brazil, thousands evacuated)
യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉൾപ്പെടെ ആയിരത്തിലേറെ പ്രതിനിധികളെ സുരക്ഷാ മുൻകരുതലെന്ന നിലയിൽ വേദിയിൽ നിന്ന് ഉടൻ ഒഴിപ്പിച്ചു. ഇന്ത്യയുടെ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവും ഒപ്പമുള്ള ഉദ്യോഗസ്ഥരും സുരക്ഷിതരാണ്.
തീ നിയന്ത്രണവിധേയമാക്കിയെന്നും സംഭവത്തിൽ ആർക്കും കാര്യമായ പരിക്കുകളില്ലെന്നും ബ്രസീൽ ടൂറിസം മന്ത്രി സെൽസോ സാബിനോ അറിയിച്ചു.
കൽക്കരി ഇന്ധനം, കാലാവസ്ഥാ ധനസഹായം, വ്യാപാര നടപടികൾ തുടങ്ങിയ വിഷയങ്ങളിലെ തർക്കങ്ങൾ പരിഹരിക്കുന്നതിനായി വിവിധ രാജ്യങ്ങളിലെ മന്ത്രിമാർ നിർണായക ചർച്ചകളിൽ ഏർപ്പെട്ടിരിക്കെയാണ് തീപിടിത്തമുണ്ടായത്.
ആരോഗ്യ – ശാസ്ത്ര പവലിയനുകളിലാണ് തീ പടർന്നത്. അഗ്നിശമന സേന ആറ് മിനിറ്റിനുള്ളിൽ എത്തി തീ അണച്ചതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. പ്രാഥമിക വിലയിരുത്തലുകൾ അനുസരിച്ച്, ഇലക്ട്രിക്കൽ ഉപകരണത്തിൽ നിന്നാണ് തീ പടർന്ന് പിടിച്ചത്.
ഈ മാസം പത്തിന് ആരംഭിച്ച ലോക കാലാവസ്ഥാ ഉച്ചകോടി ഇന്ന് സമാപിക്കാനിരിക്കെയാണ് അപ്രതീക്ഷിത സംഭവമുണ്ടായത്.