ഫൈസലാബാദ് : പാകിസ്ഥാനിലെ ഫൈസലാബാദിലുള്ള വ്യാവസായിക കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന പശ നിർമാണ ഫാക്ടറിയിലുണ്ടായ വൻ പൊട്ടിത്തെറിയിൽ 15 തൊഴിലാളികൾ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സ്ഫോടനത്തിൻ്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.(Massive explosion at glue factory in Pakistan, 15 workers killed)
സ്ഫോടനത്തിൻ്റെ ആഘാതത്തിൽ ഫാക്ടറി കെട്ടിടത്തിനും സമീപത്തെ വീടുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. ഫാക്ടറിയിൽ തീപിടിത്തമുണ്ടായതായും പ്രദേശത്ത് പരിഭ്രാന്തി പരത്തിയതായും പ്രാദേശിക ഭരണാധികാരി രാജാ ജഹാംഗീർ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഫാക്ടറി മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഫോടനത്തിന് തൊട്ടുപിന്നാലെ ഓടി രക്ഷപ്പെട്ട ഫാക്ടറി ഉടമയെ തിരയുകയാണെന്ന് പോലീസ് അറിയിച്ചു.അന്വേഷണം നടന്നുവരികയാണെന്ന് പ്രാദേശിക പോലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് അസ്ലം പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് ഷെരീഫ് മരണങ്ങളിൽ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് സാധ്യമായ ഏറ്റവും മികച്ച വൈദ്യസഹായം ഉറപ്പാക്കാൻ അധികാരികളോട് ഉത്തരവിടുകയും ചെയ്തു.
പാകിസ്താനിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് വ്യാവസായിക അപകടങ്ങൾക്കും ഫാക്ടറി തീപിടുത്തങ്ങൾക്കും പതിവ് കാരണം. 2024-ൽ ഫൈസലാബാദിലെ ഒരു ടെക്സ്റ്റൈൽ മില്ലിൽ സമാനമായ ബോയിലർ സ്ഫോടനത്തിൽ ഒരു ഡസൻ തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ആഴ്ച പാകിസ്താനിലെ തുറമുഖ നഗരമായ കറാച്ചിയിലെ ഒരു പടക്ക ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ നാല് പേർ മരിച്ചു.