തായ്‌ലൻഡ്-കംബോഡിയ അതിർത്തിയിൽ വൻ സംഘർഷം ; 12 പേര്‍ കൊല്ലപ്പെട്ടു |Thailand cambodia conflict
ബാങ്കോക്ക് : ഏഷ്യൻ രാജ്യങ്ങളായ തായ്‍ലൻഡിനും കംബോഡിയയ്ക്കും ഇടയിൽ വൻ സൈനിക സംഘർഷം. ആക്രമണത്തിൽ 12 പേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജനവാസമേഖലകളെ ലക്ഷ്യമിട്ട് കംബോഡിയ ആക്രമണം നടത്തിയെന്നാണ് തായ്‌ലാന്‍ഡിന്റെ ആരോപണം. കംബോഡിയയുടെ റോക്കറ്റ്, ഷെല്ലാക്രമണത്തിൽ നിരവധിപേർ മരിച്ചുവെന്ന് റിപ്പോർട്ടുകൾ. ഫനോം ഡോങ് റാക്കിലെ ആശുപത്രിക്ക് നേരേ അടക്കം കംബോഡിയ ആക്രമണം നടത്തി.
അതിനിടെ, ആക്രമണം രൂക്ഷമായതോടെ ഫനോം ഡോങ് റാക് ജില്ലയിലെ എല്ലാ സ്‌കൂളുകളും അടച്ചിടാന്‍ തായ്‌ലാന്‍ഡ് വിദ്യാഭ്യാസമന്ത്രി ഉത്തരവിട്ടു.തിരിച്ചടി ആയി കംബോഡിയയുടെ സൈനിക കേന്ദ്രങ്ങളിൽ എഫ്-16 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് തായ്‌ലൻഡ് ആക്രമണം നടത്തി. തായ്‍ലൻഡ് അതിർത്തി അടയ്ക്കുകയും ചെയ്തു.
നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് തായ്‌ലാന്‍ഡും കംബോഡിയയും തമ്മിലുള്ള അതിര്‍ത്തിതര്‍ക്കം. ഏകദേശം 817 കിലോമീറ്ററോളം നീളത്തില്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളാണ് തായ്‌ലാന്‍ഡും കംബോഡിയയും. പതിനൊന്നാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട 'പ്രീഹ് വിഹാര്‍' എന്ന ക്ഷേത്രത്തെച്ചൊല്ലിയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം ആരംഭിക്കുന്നത്.മലയാളികൾ അടക്കം ഒട്ടേറെ ഇന്ത്യക്കാർ ദിവസവും വിനോദസഞ്ചാരികൾ ആയി എത്തുന്ന രാജ്യങ്ങൾ ആണ് രണ്ടും. സഞ്ചാരികൾ ജാഗ്രത പുലർത്തണമെന്ന് വിവിധ രാജ്യങ്ങൾ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.