അബുജ: നൈജീരിയയിലെ വടക്കൻ-മധ്യ സംസ്ഥാനമായ നൈജറിൽ ക്രിസ്ത്യൻ സ്കൂളിൽ അതിക്രമിച്ചു കയറിയ സായുധ സംഘം നൂറിലധികം വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ഈ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിൽ ഏറ്റവും പുതിയതാണിത്.(Massive attack on Christian school in Nigeria, 215 students, 12 teachers, kidnapped)
പുലർച്ചെ ഒരു കൂട്ടം സായുധ കൊള്ളക്കാർ സ്വകാര്യ കത്തോലിക്കാ സ്കൂളിൽ അതിക്രമിച്ച് കയറി വിദ്യാർഥികളെയും അധ്യാപകരെയും തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പോലീസ് റിപ്പോർട്ട് ചെയ്തു. ചില വിദ്യാർത്ഥികൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞെങ്കിലും, ആകെ 215 വിദ്യാർഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയതായി ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ (CAN) സ്ഥിരീകരിച്ചു.
സംഭവം നടന്ന സെന്റ് മേരീസ് സ്കൂളിൽ തട്ടിക്കൊണ്ടുപോയ കുട്ടികളുടെ രക്ഷിതാക്കൾ എത്തിച്ചേർന്നു. കുട്ടികളെ സുരക്ഷിതമായി തിരികെ എത്തിക്കുന്നതിനായി സർക്കാരുമായും സുരക്ഷാ ഏജൻസികളുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. തട്ടിക്കൊണ്ടുപോയ വിദ്യാർത്ഥികളെ രക്ഷപ്പെടുത്തുന്നതിനായി സുരക്ഷാ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്ന് നൈജർ സംസ്ഥാന പോലീസ് കമാൻഡ് വെള്ളിയാഴ്ച അറിയിച്ചു. നൈജർ സംസ്ഥാന സർക്കാർ ഏറ്റവും പുതിയ ആക്രമണത്തെ ശക്തമായി അപലപിച്ചു.
ഈ ആഴ്ചകളിൽ നൈജീരിയയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ക്രിസ്ത്യൻ ആരാധനാലയങ്ങൾക്കും നേരെ സമാനമായ നിരവധി ആക്രമണങ്ങൾ നടന്നിട്ടുണ്ട്: ഈ ആഴ്ച, വടക്കുപടിഞ്ഞാറൻ കെബ്ബി സംസ്ഥാനത്തെ പെൺകുട്ടികളുടെ ബോർഡിംഗ് സ്കൂളിൽ അതിക്രമിച്ചു കയറിയ ആയുധധാരികൾ 25 വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയി. ഈ ആക്രമണത്തിൽ സ്കൂളിന്റെ വൈസ് പ്രിൻസിപ്പൽ വെടിയേറ്റ് മരിച്ചു.
നൈജീരിയയുടെ തലസ്ഥാനമായ അബുജയുമായി അതിർത്തി പങ്കിടുന്ന നൈജറിൽ തോക്കുധാരികൾ ഒരു പള്ളിയിൽ സമാനമായ ആക്രമണം നടത്തിയത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. നൈജീരിയയിൽ ഇസ്ലാമിക കലാപകാരികൾ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നുണ്ടെന്ന് നേരത്തെ യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. ആവശ്യമെങ്കിൽ സൈനിക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം സൂചന നൽകിയിരുന്നു. ഈ സാഹചര്യത്തിൽ പുതിയ കൂട്ട തട്ടിക്കൊണ്ടുപോകൽ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടാൻ സാധ്യതയുണ്ട്. തട്ടിക്കൊണ്ടുപോയ വിദ്യാർത്ഥികളെ എത്രയും പെട്ടെന്ന് സുരക്ഷിതമായി തിരികെ എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.