കാരക്കസ്: ലോകത്തെ ഞെട്ടിച്ച സൈനിക നീക്കത്തിലൂടെ അമേരിക്ക തടവിലാക്കിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സീലിയ ഫ്ലോറെസിനെയും ന്യൂയോർക്കിലെ അതീവ സുരക്ഷാ തടവറയിലേക്ക് മാറ്റി. ഇരുവരെയും നാളെ യുഎസ് ഫെഡറൽ കോടതിയിൽ ഹാജരാക്കും. അതിനിടെ, വെനസ്വേലൻ സുപ്രീം കോടതിയുടെ അടിയന്തര ഇടപെടലിലൂടെ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനെ രാജ്യത്തിന്റെ ഇടക്കാല പ്രസിഡന്റായി നിയമിച്ചു.(Maduro and his wife in New York prison, Delcy Rodriguez is interim president of Venezuela)
കാരക്കസിലെ കിടപ്പുമുറിയിൽ നിന്ന് ഡെൽറ്റ ഫോഴ്‌സ് റാഞ്ചിക്കൊണ്ടുപോയ മഡൂറോയെ കൈവിലങ്ങ് വച്ച നിലയിലാണ് ന്യൂയോർക്കിലെത്തിച്ചത്. തടവറയിലേക്ക് കൊണ്ടുപോകുന്നതിനിടെ ചുറ്റുമുള്ളവരോട് 'ഹാപ്പി ന്യൂ ഇയർ' എന്ന് ആശംസിച്ചാണ് അദ്ദേഹം പ്രതികരിച്ചത്.
മഡൂറോയുടെ വിശ്വസ്തയും 'കടുവ' എന്ന് അദ്ദേഹം വിശേഷിപ്പിക്കുകയും ചെയ്ത ഡെൽസി റോഡ്രിഗസ് വെനസ്വേലൻ രാഷ്ട്രീയത്തിലെ കരുത്തുറ്റ സാന്നിധ്യമാണ്. മഡൂറോയുടെ അസാന്നിധ്യത്തിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 233, 234 പ്രകാരമാണ് അധികാരം വൈസ് പ്രസിഡന്റിലേക്ക് കൈമാറിയത്.
"വെനസ്വേല ആരുടെയും കോളനിയാകില്ല" എന്ന് അധികാരമേറ്റ ശേഷം അവർ പ്രഖ്യാപിച്ചു. ദേശീയ പ്രതിരോധ കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിച്ച അവർ മഡൂറോയെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. വിദേശകാര്യം, എണ്ണ മന്ത്രാലയം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുള്ള അവർ 2018 മുതൽ വൈസ് പ്രസിഡന്റാണ്. 1970-കളിലെ വിപ്ലവകാരി ജോർജ്ജ് അന്റോണിയോ റോഡ്രിഗസിന്റെ മകളാണ്.
ഡെൽസി റോഡ്രിഗസ് തങ്ങളുമായി സഹകരിക്കാൻ തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. മഡൂറോ പിടിക്കപ്പെട്ടതിന് പിന്നാലെ അവർ ട്രംപുമായും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായും സംസാരിച്ചതായാണ് റിപ്പോർട്ട്. എന്നാൽ പുറംലോകത്തിന് മുന്നിൽ അമേരിക്കയുടെ കടന്നുകയറ്റത്തെ കടുത്ത ഭാഷയിൽ വിമർശിക്കുകയാണ് റോഡ്രിഗസ് ചെയ്യുന്നത്.