യങ്‌സ്റ്റൗൺ: അമേരിക്കയിലെ ഒഹായോയിൽ ഒൻപത് വർഷങ്ങൾക്ക് മുൻപ് കാണാതായ വളർത്തുനായയെ ഉടമയ്ക്ക് തിരികെ ലഭിച്ചു (Lost Dog Reunited Ohio). 2017-ൽ തന്റെ വീടിന്റെ മുറ്റത്ത് നിന്ന് അപ്രത്യക്ഷനായ ‘സാലിയോ’ എന്ന ഷിത്സു (Shih Tzu) ഇനത്തിൽപ്പെട്ട നായയെയാണ് ഉടമ ഷാരോൺ കെല്ലിക്ക് വർഷങ്ങൾക്കിപ്പുറം ഒരു മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്ന് തിരികെ കിട്ടിയത്.
2017-ൽ പതിവ് പോലെ വീടിന് പുറത്തിറങ്ങിയ സാലിയോയെ പിന്നീട് ആരും കണ്ടിട്ടില്ല. കെല്ലിയും കുടുംബവും പോലീസിൽ പരാതി നൽകുകയും പരിസരമാകെ തിരച്ചിൽ നടത്തുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. വർഷങ്ങളോളം സാലിയോയെപ്പോലെയുള്ള നായകളെ കണ്ടെന്ന വാർത്തകൾ കേട്ട് കെല്ലി പലയിടത്തും എത്തിയെങ്കിലും അതൊന്നും സാലിയോ ആയിരുന്നില്ല. ഒടുവിൽ കഴിഞ്ഞ ദിവസം മഹോണിംഗ് കൗണ്ടി ഡോഗ് വാർഡൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രം കെല്ലിയുടെ കൊച്ചുമകൾ കാണാനിടയായതാണ് വഴിത്തിരിവായത്.
ശരീരമാകെ രോമം കെട്ടുപിണഞ്ഞ നിലയിലായിരുന്നു നായയെ കണ്ടെത്തിയത്. എങ്കിലും തലയിലെ വെള്ളനിറത്തിലുള്ള അടയാളവും പല്ലുകളുടെ പ്രത്യേകതയും കണ്ടപ്പോൾ അത് തന്റെ സാലിയോ തന്നെയാണെന്ന് കെല്ലി ഉറപ്പിച്ചു. പഴയ ചിത്രങ്ങളുമായി ഡോഗ് വാർഡൻ ഓഫീസിലെത്തിയ കെല്ലിക്ക് തന്റെ പ്രിയപ്പെട്ട നായയെ വിട്ടുനൽകുകയായിരുന്നു. പത്ത് വയസ്സോളം പ്രായമുള്ള സാലിയോയ്ക്ക് ഇപ്പോൾ കണ്ണിന് അണുബാധയും പല്ലുകൾക്ക് ചില പ്രശ്നങ്ങളുമുണ്ടെങ്കിലും ചികിത്സയിലൂടെ പഴയ ആരോഗ്യത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് കെല്ലി. “വിശ്വാസവും പ്രതീക്ഷയും കൈവിടരുത്” എന്നാണ് തന്റെ അനുഭവത്തിലൂടെ കെല്ലിക്ക് മറ്റുള്ളവരോട് പറയാനുള്ളത്.

