ജക്കാർത്ത : ഇന്തോനേഷ്യയിലെ കിഴക്കൻ നുസ തെങ്കാര പ്രവിശ്യയിലെ ലെവോടോബി ലാക്കി-ലാകി അഗ്നിപർവ്വതം വീണ്ടും പൊട്ടിത്തെറിച്ചു. ചാരം 18 കിലോമീറ്ററോളം ഉയരുകയും സമീപ ഗ്രാമങ്ങളെ ഭീതിയിലാഴ്ത്തുകയും ചെയ്തു.(Lewotobi Laki-Laki volcano erupts in Indonesia)
ഇന്തോനേഷ്യയുടെ ജിയോളജിക്കൽ ഏജൻസി പറയുന്നതനുസരിച്ച്, അഗ്നിപർവ്വതം ഇന്നലെ സജീവമായി. 10 കിലോമീറ്റർ വരെ ഉയരത്തിൽ ചാരം വിതറി. എന്നാൽ ഇന്ന് രാവിലെയോടെ പൊട്ടിത്തെറി രൂക്ഷമായതോടെ ചാരം 18 കിലോമീറ്ററായി ഉയർന്നു.
ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. വിനോദസഞ്ചാരികൾ പ്രദേശത്ത് നിന്ന് മാറി നിൽക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂൺ 18 ലെ സ്‌ഫോടനത്തെത്തുടർന്ന്, അഗ്നിപർവ്വതത്തിൻ്റെ അലർട്ട് ലെവൽ അതിൻ്റെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർത്തിയിരുന്നു.
1,584 മീറ്റർ ഉയരമുള്ള ലെവോടോബി ലക്കി-ലാകി പ്രാദേശികമായി "ഇരട്ട അഗ്നിപർവ്വതങ്ങളിൽ" ഒന്നായി അറിയപ്പെടുന്നു, ലെവോടോബി പെരെമ്പുവാനൊപ്പം ആണിത്.പസഫിക് റിംഗ് ഓഫ് ഫയറിൽ സ്ഥിതി ചെയ്യുന്ന ഇന്തോനേഷ്യയിൽ ഏകദേശം 130 സജീവ അഗ്നിപർവ്വതങ്ങളുണ്ട്. 2024 നവംബറിൽ ലെവോടോബി ലക്കി-ലാക്കിയുടെ അവസാനത്തെ വലിയ പൊട്ടിത്തെറിയിൽ ഒമ്പത് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.