
ബെയ്‌റൂത്ത്: നാൽപത് വർഷക്കാലം ഫ്രാൻസ് ജയിലിൽ കഴിഞ്ഞ ഫലസ്തീൻ അനുകൂല ലെബനീസ് കമ്മ്യൂണിസ്റ്റ് നേതാവ് ജോർജ് ഇബ്രാഹിം അബ്ദുല്ല ജയിൽ മോചിതനായി. ഇസ്രയേലിന്റെയും അമേരിക്കയുടെയും രണ്ട് നയതന്ത്ര ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിലാണ് ജോർജ് അബ്ദുല്ല നാല്പത് വര്ഷം ജയിൽ വാസം അനുഭവിച്ചത്. 74 വയസുള്ള ജോർജ് അബ്ദുല്ലയെ ലെബനൻ തലസ്ഥാനമായ ബെയ്റൂത്തിൽ കുടുംബാംഗങ്ങളും ജനങ്ങളും ഫലസ്തീൻ പതാകകളും ലെബനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പതാകകളും വീശി സ്വീകരിച്ചു.
"അറബ് ജനതയുടെ മുന്നിൽ വെച്ച് ഫലസ്തീനിലെ കുട്ടികൾ പട്ടിണി കിടന്ന് മരിക്കുകയാണ്. ഇത് ചരിത്രത്തിന് അപമാനമാണ്. ഇസ്രായേൽ അതിന്റെ നിലനിൽപ്പിന്റെ അവസാന അധ്യായങ്ങളിലൂടെയാണ് ജീവിക്കുന്നത്. പ്രതിരോധം തുടരുകയും കൂടുതൽ ശക്തമാക്കുകയും വേണം."- സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് ജോർജ് അബ്ദുല്ല പറഞ്ഞു.
പാരിസിൽ യുഎസ് മിലിട്ടറി അറ്റാഷെ ചാൾസ് റോബർട്ട് റേ, ഇസ്രായേൽ നയതന്ത്രജ്ഞൻ യാക്കോവ് ബർസിമന്റോവ് എന്നിവരുടെ കൊലപാതകങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ച് 1984 ലാണ് ജോർജ് അബ്ദുല്ലയെ അറസ്റ്റ് ചെയ്യുന്നത്. 1987-ൽ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ഫ്രാൻസിലേക്ക് ഒരിക്കലും തിരിച്ചുവരരുതെന്ന വ്യവസ്ഥയിൽ ജൂലൈ 25 മുതൽ പ്രാബല്യത്തിൽ അദ്ദേഹത്തെ മോചിപ്പിക്കാൻ പാരിസ് അപ്പീൽ കോടതി ഉത്തരവിട്ടു. 1999 മുതൽ അദ്ദേഹം മോചിതനാകാൻ അർഹനായിരുന്നെങ്കിലും കേസിലെ ഒരു സിവിൽ കക്ഷിയായ അമേരിക്ക അദ്ദേഹം ജയിലിൽ നിന്ന് പുറത്തിറങ്ങുന്നതിനെ നിരന്തരം എതിർത്തു. ഫ്രാൻസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നവരെ സാധാരണയായി 30 വർഷത്തിൽ താഴെ തടവിന് ശേഷം മോചിപ്പിക്കാറുണ്ട്.
എന്നാൽ ജോർജ് അബ്ദുല്ലയുടെ കേസിൽ പലപ്പോഴും മോചനത്തിനായുള്ള അപേക്ഷകൾ നിരസിക്കപ്പെട്ടു. ജോർജ് അബ്ദുല്ലയെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് ലെബനൻ അധികൃതർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വാഷിംഗ്ടൺ അദ്ദേഹത്തിന്റെ മോചനത്തെ നിരന്തരം എതിർത്തു. ഇപ്പോൾ 74 വയസുള്ള ജോർജ് അബ്ദുല്ല താൻ ഒരു കുറ്റവാളിയല്ലെന്നും ഫലസ്തീനികളുടെ അവകാശങ്ങൾക്കായി പോരാടിയ ഒരു 'പോരാളി'യാണെന്നും തറപ്പിച്ചു പറഞ്ഞിട്ടുണ്ട്. 1986 മുതൽ ജോർജ് അബ്ദുല്ലയുടെ മോചനം തടയുന്നതിൽ അമേരിക്കൻ സർക്കാർ സജീവമായി പങ്കുവഹിച്ചിട്ടുണ്ട്. പരോളിന് അപേക്ഷിക്കാൻ അർഹതയുണ്ടായിരുന്ന ജോർജ് അബ്ദുല്ലക്ക് 2013-ൽ ഫ്രഞ്ച് കോടതി മോചനത്തിനുള്ള അംഗീകാരം നൽകി. എന്നാൽ, ജോർജ് അബ്ദുല്ലയുടെ മോചനം തടയുന്നതിനുള്ള മാർഗ്ഗം തേടുകയായിരുന്നു അമേരിക്കൻ. അതേവർഷം ജോർജ് അബ്ദുല്ലയെ ലെബനനിലേക്ക് മടങ്ങാൻ അനുവദിക്കുന്ന ഉത്തരവിൽ ഒപ്പിടാൻ അന്നത്തെ ആഭ്യന്തര മന്ത്രി മാനുവൽ വാൾസ് വിസമ്മതിച്ചു. യൂറോപ്പിൽ തന്നെ ഏറ്റവും കൂടുതൽ കാലം ജയിൽവാസം അനുഭവിച്ച തടവുകാരിൽ ഒരാളാണ് ജോർജ് അബ്ദുല്ല. എന്നാൽ ഒരിക്കൽ പോലും തന്റെ പ്രവൃത്തികളിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചിട്ടില്ല.