ഇസ്രായേൽ അതിർത്തിയിലുള്ള തങ്ങളുടെ തന്ത്രപ്രധാനമായ മുൻനിര സ്ഥാനങ്ങളിൽ നിന്ന് ലബനൻ സൈന്യം പിൻവാങ്ങുന്നതായി ലബനീസ് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു (Lebanese Army Withdraws Israel Border). അതിർത്തിയോട് ചേർന്നുള്ള ഏഴോളം കേന്ദ്രങ്ങളിൽ നിന്നാണ് ലബനൻ സൈന്യം ഒഴിയുന്നത്. ലബനനിൽ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കാൻ ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് സൈന്യത്തിന് നിർദ്ദേശം നൽകിയതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. ഇസ്രായേൽ സൈന്യം അതിർത്തി കടന്ന് ലബനനിലേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുന്ന പശ്ചാത്തലത്തിൽ ഒരു നേരിട്ടുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് ലബനൻ സൈന്യത്തിന്റെ ഈ പിന്മാറ്റം എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഹിസ്ബുള്ളയുടെ ആക്രമണങ്ങൾ തടയുന്നതിനായി തെക്കൻ ലബനനിൽ ഒരു ‘സുരക്ഷാ മേഖല’ സ്ഥാപിക്കുകയാണ് ഇസ്രായേലിന്റെ ലക്ഷ്യം. അതിർത്തി ഗ്രാമങ്ങളിലേക്ക് ഹിസ്ബുള്ള നടത്തുന്ന ഷെല്ലാക്രമണങ്ങൾ അവസാനിപ്പിക്കാൻ കൂടുതൽ പ്രദേശങ്ങൾ നിയന്ത്രണത്തിലാക്കേണ്ടത് അത്യാവശ്യമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. ലബനൻ സൈന്യം പിൻവാങ്ങിയതോടെ ഹിസ്ബുള്ളയും ഇസ്രായേൽ സൈന്യവും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിന് വരും മണിക്കൂറുകളിൽ ലബനൻ സാക്ഷ്യം വഹിച്ചേക്കാം.
ഈ സൈനിക നീക്കങ്ങൾ പശ്ചിമേഷ്യയിലെ യുദ്ധം കൂടുതൽ അപകടകരമായ ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. അമേരിക്കൻ പൗരന്മാരോട് ഉടൻ രാജ്യം വിടാൻ നിർദ്ദേശം നൽകിയ 15 രാജ്യങ്ങളിൽ ലബനനും ഉൾപ്പെടുന്നുണ്ട്. ലബനനിലെ ബെയ്റൂട്ട് ഉൾപ്പെടെയുള്ള നഗരങ്ങളിൽ വ്യോമാക്രമണം തുടരുന്നത് അവിടെയുള്ള പ്രവാസി മലയാളികളെയും മറ്റ് വിദേശികളെയും വലിയ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. വിമാന സർവീസുകൾ മുടങ്ങിയതും പ്രധാന വിമാനത്താവളങ്ങൾക്ക് നേരെയുള്ള ഭീഷണിയും കാരണം പലർക്കും സുരക്ഷിതമായി നാട്ടിലെത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്.

