

മലേഷ്യയിലെ സെലാങ്കൂരിൽ, തലസ്ഥാന നഗരമായ ക്വാലാലംപൂരിൽ നിന്ന് ഏകദേശം 13 കിലോമീറ്റർ വടക്ക് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ചുണ്ണാമ്പുകല്ല് പർവതനിരയാണ് ബട്ടു ഗുഹകൾ. 400 ദശലക്ഷം വർഷത്തിലേറെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ഗുഹാ സമുച്ചയത്തിൽ മുരുക ഭഗവാന് സമർപ്പിച്ചിരിക്കുന്ന ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നു. ആത്മീയതയുടെയും ഭക്തിയുടെയും പ്രതീകമായ ഈ ക്ഷേത്രം ഹൈന്ദവ വിശ്വാസികളുടെ ലോകത്തിലെ ഏറ്റവും പ്രധാന ആരാധനാലയങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.(Subramaniya Swamy Temple)
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇന്ത്യയിൽ നിന്നുള്ള തമിഴ് കുടിയേറ്റ തൊഴിലാളികളാണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. 1891-ൽ, തമിഴ് വ്യവസായിയായിരുന്ന ശ്രീ കെ. തമ്പുസാമി പിള്ള, ഈ ഗുഹകൾ മുരുകനു സമർപ്പിക്കാൻ തീരുമാനിച്ചു. ബട്ടു ഗുഹകൾ തമ്പുസാമി പിള്ളയെ ഇന്ത്യയിലെ തിരുച്ചെന്തൂരിലെ മുരുകൻ ക്ഷേത്രത്തെ ഓർമ്മിപ്പിച്ചു. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, അദ്ദേഹം ഗുഹയുടെ പ്രധാന ശ്രീകോവിലിൽ മുരുകന്റെ ഒരു വിഗ്രഹം സ്ഥാപിക്കുന്നു.
ബാട്ടു ഗുഹകൾ 325 മീറ്റർ ഉയരമുള്ള ചുണ്ണാമ്പുകല്ല് ഗുഹകളാണ്. മുരുകൻ വസിക്കുന്ന പത്താമത്തെ ഗുഹ എന്നാണ് ബട്ടു ഗുഹകൾ അറിയപ്പെടുന്നത്. അവയിൽ ആദ്യത്തെ ആറ് എണ്ണം ഇന്ത്യയിലും ബാക്കിയുള്ളവ മലേഷ്യയിലുമാണ്. ഈ പ്രദേശത്തെ മറ്റെല്ലാ ഗുഹാക്ഷേത്രങ്ങളിൽ നിന്നും ഏറ്റവും വലുതാണ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ഗുഹകളുടെ പ്രവേശന കവാടത്തിന് സമീപം തലയുയർത്തി നിൽക്കുന്ന മുരുകന്റെ സ്വർണ്ണവർണ്ണത്തിലുള്ള കൂറ്റൻ പ്രതിമയാണ് ക്ഷേത്രത്തിന്റെ പ്രധാന ആകർഷണം. 40 അടി ഉയരമുള്ള ഈ പ്രതിമ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മുരുകൻ പ്രതിമയാണ്. 2006-ൽ തൈപ്പൂയം ഉത്സവ വേളയിലാണ് ഈ പ്രതിമ അനാച്ഛാദനം ചെയ്തത്.
കത്തീഡ്രൽ ഗുഹ അഥവാ ടെമ്പിൾ കേവ് എന്ന ഗുഹയിലാണ് മുരുക ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 272 കോൺക്രീറ്റ് പടികൾ കയറി വേണം ക്ഷേത്രത്തിൽ എത്താൻ. ഈ പടികൾ അടുത്തിടെ വർണ്ണാഭമായ ചായം പൂശി മനോഹരമാക്കിയിട്ടുണ്ട്. പ്രധാന ക്ഷേത്രഗുഹ കൂടാതെ ആർട്ട് ഗാലറി ഗുഹ, മ്യൂസിയം ഗുഹ, രാമായണത്തിലെ കഥാ സന്ദർഭങ്ങൾ ചിത്രീകരിച്ചിട്ടുള്ള രാമായണ ഗുഹ എന്നിവയും ഇവിടെയുണ്ട്. രാമായണ ഗുഹയുടെ പ്രവേശന കവാടത്തിൽ 15 മീറ്റർ ഉയരമുള്ള ഹനുമാൻ സ്വാമിയുടെ പ്രതിമ കാണാം.
തമിഴ് കലണ്ടർ പ്രകാരം തൈമാസത്തിലെ (ജനുവരി/ഫെബ്രുവരി) പൂർണ്ണചന്ദ്ര ദിനത്തിൽ ആഘോഷിക്കുന്ന തൈപ്പൂയം ഉത്സവത്തിന്റെ പ്രധാന കേന്ദ്രമാണ് ബട്ടു ഗുഹകൾ. ലോകത്തിലെ ഏറ്റവും വലിയ തൈപ്പൂയം ആഘോഷങ്ങളിൽ ഒന്നാണ് ഇവിടെ അരങ്ങേറുന്നത്. ഈ വേളയിൽ, ത്യാഗത്തിന്റെയും ഭക്തിയുടെയും പ്രതീകമായി കാവടികൾ ചുമന്നും, ശരീരം വേലുകൾ കൊണ്ട് കുത്തി വ്രതാനുഷ്ഠാനങ്ങളോടെയും ലക്ഷക്കണക്കിന് ഭക്തർ ഇവിടേക്ക് എത്തുന്നു.