ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ കൗമാരക്കാരിയായ മകൾ കിം ജൂ ആയെ (Kim Ju Ae) അദ്ദേഹത്തിന്റെ പിൻഗാമിയായി നിശ്ചയിക്കപ്പെട്ടതായി ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസിയായ എൻഐഎസ് റിപ്പോർട്ട് ചെയ്തു (Kim Jong Un Daughter Successor). വിശ്വസനീയമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനമെന്ന് ദക്ഷിണ കൊറിയൻ പാർലമെന്റംഗങ്ങൾ വ്യക്തമാക്കി. തിങ്കളാഴ്ച നടന്ന അടച്ചിട്ട പാർലമെന്ററി യോഗത്തിലാണ് എൻഐഎസ് ഈ നിർണ്ണായക വിവരങ്ങൾ പങ്കുവെച്ചത്.
അടുത്തിടെ ഉത്തരകൊറിയൻ മാധ്യമങ്ങൾ പുറത്തുവിട്ട ചിത്രങ്ങളിൽ ജൂ ആയെ ഒരു ടാങ്ക് ഓടിക്കുന്നതായി കാണിച്ചിരുന്നു. ഒരു വനിതാ പിൻഗാമിയെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കാനും സൈനിക കാര്യങ്ങളിലുള്ള അവളുടെ വൈദഗ്ധ്യം ലോകത്തെ കാണിക്കാനുമാണ് ഈ നീക്കമെന്ന് എൻഐഎസ് വിലയിരുത്തുന്നു. 2010-കളുടെ തുടക്കത്തിൽ കിം ജോങ് ഉന്നിനെ പിൻഗാമിയായി വളർത്തിക്കൊണ്ടുവന്നപ്പോൾ അദ്ദേഹം നടത്തിയ സൈനിക സന്ദർശനങ്ങൾക്ക് സമാനമായ രീതിയിലാണ് ജൂ ആയെയെയും ഇപ്പോൾ അവതരിപ്പിക്കുന്നത്. റൈഫിൾ ഉപയോഗിക്കുന്നതും ഷൂട്ടിംഗ് റേഞ്ചിൽ തോക്ക് പയറ്റുന്നതുമായ ജൂ ആയെയുടെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
നിലവിൽ ഉത്തരകൊറിയൻ ഭരണകൂടത്തിലെ രണ്ടാമത്തെ ശക്തയായ വ്യക്തിയായാണ് ഏകദേശം 13 വയസ്സ് പ്രായമുള്ള ജൂ ആയെയെ കണക്കാക്കുന്നത്. കിമ്മിന്റെ സഹോദരി കിം യോ ജോങ്ങിന് സ്വതന്ത്രമായ അധികാരം ഇല്ലാത്തതിനാൽ ജൂ ആയെയുടെ സ്ഥാനത്തിന് ഭീഷണിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എങ്കിലും, ജൂ ആയെയെ ഔദ്യോഗികമായി പിൻഗാമിയായി പ്രഖ്യാപിക്കാൻ സമയമായിട്ടില്ലെന്ന് ചില വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. കിം ജോങ് ഉന്നിനെപ്പോലെ ഒറ്റയ്ക്കുള്ള സൈനിക സന്ദർശനങ്ങൾ നടത്താതെ പിതാവിനൊപ്പം മാത്രമാണ് ജൂ ആയെ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത് എന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
Summary: South Korea’s National Intelligence Service (NIS) has assessed that North Korean leader Kim Jong Un’s daughter, Kim Ju Ae, is being positioned as his successor. Citing “credible intelligence,” the agency pointed to recent state media images of her driving a tank and using firearms as efforts to establish her military aptitude and dispel doubts over a female heir. While some analysts remain cautious, the NIS suggests she is already functioning as the de facto second-highest figure in North Korea.

